കൊച്ചി : കേരള അഡ്മിനിസ്ട്രേറ്റീവ് െ്രെടബ്യൂണലിലേക്കുള്ള (കെ.എ.ടി) അംഗങ്ങളുടെ നിയമനം വൈകുന്നതില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സെലക്ഷന് കമ്മിറ്റി നിര്‍ദ്ദേശിച്ച വ്യക്തികളെ നിയമിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് വിമര്‍ശനത്തിനു കാരണമായത്.
ജനാധിപത്യത്തിന്റെ വിവിധ തൂണുകള്‍ സ്വതന്ത്രമാണെങ്കിലും പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ ഭരണഘടന ഉറപ്പു നല്കുന്ന സദ്ഭരണം സാധ്യമാകൂവെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പി.വി. ആശ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ എത്രയും വേഗം പട്ടിക തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് അയക്കണം. ഇതോടൊപ്പം ഗവര്‍ണറുടെ അഭിപ്രായവും കേന്ദ്രത്തിന് നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ വേഗം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.
കെ.എ.ടി അംഗങ്ങളുടെ നിയമനം വൈകുന്നതിനെതിരെ എറണാകുളം സ്വദേശി ഹനില്‍ കുമാര്‍, കെ.എ.ടി അഡ്വക്കേറ്റ്സ് അസോസിയേഷന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അഡ്വ. ബെന്നി ഗര്‍വാസീസ്, അഡ്വ. വി. രാജേന്ദ്രന് എന്നിവരെ അംഗങ്ങളായി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് ചെയര്‍മാനും ചീഫ് സെക്രട്ടറി അംഗവുമായ സെലക്ഷന് കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു.
ഇതനുസരിച്ച് പട്ടിക തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കാതിരുന്ന സര്‍ക്കാര്‍ നിലപാടാണ് വിമര്‍ശനത്തിനിടയാക്കിയത്. സര്‍ക്കാര്‍ നിയമനം നടത്താതിരിക്കാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണ്. ശുപാര്‍ശ അംഗീകരിച്ച് നിയമനം നടത്താതിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതു രണ്ടാം തവണയാണ് സര്‍ക്കാര്‍ ശുപാര്‍ശ നടപ്പാക്കാതിരിക്കുന്നതെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
എല്ലാം നേരത്തെ പറഞ്ഞതാണ്. ആരും ശ്രദ്ധിക്കാതിരുന്നതിനാല്‍ വീണ്ടും ഒന്നു മുതല്‍ തുടങ്ങേണ്ടി വരുന്നു എന്ന ഫ്രഞ്ച് സാഹിത്യകാരനും നോബല്‍ സമ്മാന ജേതാവുമായ ആന്ദ്രേ ഗിഡിന്റെ വിഖ്യാതമായ പരാമര്‍ശവും ഡിവിഷന് ബെഞ്ച് ഉദ്ധരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ സ്വീകരിക്കാതിരിക്കുകയോ ഭാഗികമായി അംഗീകരിക്കുകയോ ചെയ്യുന്നത് കോടതിയലക്ഷ്യത്തോളം വരും. ഇതു സര്‍ക്കാരിനോ ഭരണ താല്പര്യത്തിനോ നല്ലതല്ലെന്നും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: