ആലപ്പുഴ: അന്യസംസ്ഥാന തൊഴിലാളികളെ പണിസ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുള്ളവര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലോ പൊലീസ് സ്റ്റേഷനിലോ തൊഴിലാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതു പരിഗണനയിലാണെന്നു ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ കൂടിയ തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അന്യസംസ്ഥാനതൊഴിലാളികളെക്കുറിച്ച് അവരെ നിയോഗിച്ച കരാറുകാര്‍ക്ക് യാതൊന്നും അറിയാത്ത സ്ഥിതിയുണ്ടെന്ന് ഡിവൈ.എസ്.പി. സേവ്യര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. അന്യസംസ്ഥാനതൊഴിലാളികള്‍ക്ക് പൊലീസോ ബന്ധപ്പെട്ട വകുപ്പോ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും പൊലീസ് സ്്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം എല്ലാ മാസവും ചേരണമെന്നും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കരാറുകാരുടെയും ഹോട്ടല്‍-റെസ്റ്ററന്റ് അസോസിയേഷനുകളുടെയും യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
തൊഴിലാളി സംഘടനാ പ്രതിനിധികളായ പി.വി. പവനന്, സി.ജി. ഗോപകുമാര്‍, ബാബു ജോര്‍ജ്, ഡിവൈ.എസ്.പി. സേവ്യര്‍ സെബാസ്റ്റ്യന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. ഗോപകുമാര്‍, തഹസില്‍ദാര്‍മാരായ പി.വി. സജീവ്, പി. സുനില്‍കുമാര്‍, ജെസിക്കുട്ടി മാത്യൂ, പി.എസ്. സ്വര്‍ണമ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: