ആലപ്പുഴ: സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഭീഷണിയും വിലക്കും ലംഘിച്ച് സമത്വ മുന്നേറ്റയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ അണിനിരന്നത് പതിനായിരങ്ങള്‍. പാര്‍ട്ടി നേതൃത്വങ്ങളുടെ ഭീഷണി തള്ളിക്കളഞ്ഞ് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മേളനം വിജയിപ്പിക്കാന്‍ ഒഴുകിയെത്തിയത് മറ്റൊരൂ ചരിത്രമായി. തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അടിമകളല്ലെന്ന് ഭൂരിപക്ഷ സമുദായ അംഗങ്ങള്‍ തെളിയിച്ച സമ്മേളനംകൂടിയായി ഇത്. വിപ്ലവ ഭൂമിയായ പുന്നപ്രയില്‍ മറ്റൊരു വിപ്ലവത്തിന് ഇന്നലെതുടക്കമായി.
ഈഴവ സമുദായത്തിലെ പട്ടിണിപ്പാവങ്ങളായ സ്ത്രീകളുടെയും കുടുബങ്ങളുടെയും കണ്ണീരൊപ്പാന്‍ സഹായിച്ച മൈക്രോ ഫിനാന്‍സ് പദ്ധതിയെപ്പോലും തകര്‍ക്കാന്‍ ശ്രമിച്ച വി.എസ്. അച്യുതാനന്ദന്റെ ജന്മനാട്ടില് സ്വന്തം പാര്‍ട്ടി അണികള്‍ പോലും വിഎസ്സിനെ തള്ളിപ്പറഞ്ഞ് യാത്രാ നായകന് വെള്ളാപ്പള്ളി നടേശനെ വരവേല്‍ക്കാനെത്തി. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായിരുന്നുവെന്നതും മറ്റൊരു പ്രത്യേകതയായി. സംഘാടകരുടെ പ്രതീക്ഷകള്‍ പോലും മറികടന്ന ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. കാലങ്ങളായി കോണ്‍ഗ്രസിന് വിടുപണിചെയ്ത് തീരദേശ ജനതയെ വഞ്ചിച്ച് സ്ഥാനമാനങ്ങള്‍ നേടിയെടുത്ത സമുദായനേതാവിന്റെ ജല്പനങ്ങളെയും അവഗണിച്ചും സ്വന്തം സമുദായാംഗങ്ങള്‍ സമത്വ മുന്നേറ്റത്തില്‍ അണിചേര്‍ന്നു.
ഭൂരിപക്ഷ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ഇന്ന് വൈകിട്ട് നാലുമണിയോടെ പുന്നപ്രയിലെത്തി. ആവേശോജ്ജ്വലമായ വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിച്ചത്. കുപ്രചരണങ്ങളും കേസുകളും അതിജീവിച്ച് ഭൂരിപക്ഷ സമുദായ ഐക്യ ആഹ്വാനവുമായി സമത്വ മുന്നേറ്റയാത്രയ്ക്ക് ജാതി ഭേദമെന്യേ വരവേറ്റത് നവ്യാനുഭവമായി.
എസ്എന്‍ഡിപിയോഗത്തിന്റെ ചേര്‍ത്തല, കണിച്ചുകുളങ്ങര, അമ്പലപ്പുഴ, കുട്ടനാട് യൂണിയനുകളില്‍ നിന്നും മറ്റു സമുദായ സംഘടനകളില്‍ നിന്നും പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡോ. എന്‍. ഗോപാലകൃഷ്ണന് ആമുഖപ്രഭാഷണം നടത്തി. വിവിധ സമുദായ സംഘടനകള്‍ യാത്രാ ക്യാപ്റ്റന്‍ വെള്ളാപ്പള്ളി നടേശന് സ്വീകരണം നല്കി.
സമ്മേളനത്തില്‍ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് എം.എന്‍. സോമന്, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, സ്വാഗതസംഘം ഖജാന്‍ജി കെ.കെ. മഹേശന്, കേരള പുലയര്‍ മഹാസഭ പ്രസിഡന്റ് നീലകണ്ഠന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.വി. ബാബു, സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്കരപിള്ള, മുന്നാക്ക സമുദായ മുന്നണി പ്രസിഡന്റ് സി.എസ്. നായര്‍, കേരള സാംബവര്‍ സൊസൈറ്റി ഭാരവാഹികളായ ഐ. ബാബു, എം.വി. ജയപ്രകാശ്, രാഘവന് കേതാരം, ധീവരസഭ രക്ഷാധികാരി സ്വാമി ഗോരഖ്നാഥ്, പാണര്‍ സമുദായ മുന്നണി നേതാവ് തഴവ സഹദേവന്, പട്ടികജാതി ഏകോപന സമിതി പ്രതിനിധി പി. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ആത്മീയ ആചാര്യന്മാരുടെയും നേതാക്കളുടെയും സാന്നിദ്ധ്യവും സമ്മേളനത്തിന് മാറ്റുപകര്‍ന്നു.
സമ്മേളനത്തിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എസ്.എന്‍. ബാബു സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ കെ.എന്‍. പ്രേമാനന്ദന് നന്ദിയും പറഞ്ഞു. ഇന്നലെ രാത്രിയോടെ തന്നെ യാത്ര മാവേലിക്കരയിലേക്ക് തിരിച്ചു.
ഇന്ന് രാവിലെ പത്തിന് മാവേലിക്കരയിലും ഉച്ചകഴിഞ്ഞ് ചെങ്ങന്നൂരിലുമാണ് ജില്ലയിലെ മറ്റു രണ്ടു സ്വീകരണ പരിപാടികള്‍. തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലേക്ക് യാത്ര തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: