പുന്നപ്ര: ഹിന്ദു സംഘടിച്ചില്ലെങ്കില്‍ കശ്മീരിലെ ഹിന്ദുവിന്റെ സ്ഥിതി കേരളത്തിലും ഉണ്ടാവുമെന്ന് ഡോ. എന്‍. ഗോപാലകൃഷ്ണന്. സമത്വ മുന്നേറ്റയാത്രയ്ക്ക് നല്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമ്പന്നരായിരുന്ന കശ്മീരിലെ ഹിന്ദുക്കള്‍ ഇസ്ലാമിക തീവ്രവാദത്തെത്തുടര്‍ന്ന് നാടുവിട്ട് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത് കേരളത്തിലെ ഹിന്ദുവും അറിഞ്ഞിരിക്കണം. ഭൂരിപക്ഷത്തിന്റെ ഔദാര്യത്തില്‍ ന്യൂനപക്ഷത്തെ ഭയന്ന് ജീവിക്കുന്ന ലോകത്തിലെ ഏക രാജ്യവും ഭാരതമാണ്.
ബൈബിളും ഖുറാനും ഹിന്ദു അംഗീകരിക്കുമ്പോള്‍ രാമനെയും കൃഷ്ണനെയും ഇവിടുത്തെ ന്യൂനപക്ഷം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ഇക്കാരണത്താല്‍ത്തന്നെ ഇവിടെ ഇത്തരം മതേതരത്വം വേണമോയെന്ന് ചിന്തിക്കണം.
ഇവിടെ ഇടതും വലതും ഹിന്ദുവിനെ ഭിന്നിപ്പിക്കുകയും സംഘടിത ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് അവരെ ഒരുമിപ്പിക്കുകയും ചെയ്യുന്നത് വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വച്ചാണ്. ന്യൂനപക്ഷ ആരാധനാലയങ്ങളില്‍ നടന്ന നൂറുകണക്കിന് കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും ഇവര്‍ ആവശ്യപ്പെടുന്നില്ല.
എന്നാല്‍ ശങ്കരാചാര്യ ആശ്രമത്തില്‍ നടന്ന ഒരു മരണത്തെ തുടര്‍ന്ന് ശങ്കരാചാര്യ സ്വാമിയെ ജയിലിലടച്ച് പീഡിപ്പിച്ചതും നമ്മുടെ നാട്ടിലാണ്. ഇത് മാറണം. മാറ്റത്തിന്റെ തുടക്കമായി സമത്വമുന്നേറ്റയാത്രയെ കാണണമെന്നും ഡോ. എന്‍. ഗോപാലകൃഷ്ണന് പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ നട്ടെല്ലു നിവര്‍ത്താന്‍ വെള്ളാപ്പള്ളിക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: