ഇരിട്ടി: ജയകൃഷ്ണന് മാസ്റ്ററുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ നമ്രശിരസ്ക്കരായി ഒഴുകിയെത്തിയത് ആയിരങ്ങള്‍. 16-ാം ബലിദാന വാര്‍ഷികമായ ഇന്നലെ ഇരിട്ടിയില്‍ നടന്ന റാലിയിലും പൊതു സമ്മേളനത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി ചേര്‍ന്നത് ആയിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരാണ്. ജില്ലയിലെ സംഘപരിവാര്‍ സംഘടനകളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു റാലിയും സമ്മേളനവും. സമ്മേളന നഗരിയായ ഇരിട്ടിയിലേക്ക് രാവിലെ മുതല്‍ തന്നെ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. ഹരിത കുങ്കുമ പതാകകളാലും കാവികൊടികളും തോരണങ്ങളും നിറഞ്ഞ നഗരം അക്ഷരാര്‍ത്ഥത്തില്‍ കാവിക്കടലായി മാറി. വൈകുന്നേരം വളളിയാട് വയലില്‍ നിന്നും ആരംഭിച്ച റാലി കീഴൂര്‍ വഴി ഇരിട്ടി നഗരം ചുറ്റി സമ്മേളന വേദിയായ ഇരിട്ടി പഴയ പാലം ഗ്രൗണ്ടില്‍ സമാപിച്ചു. റാലിയുടെ മുന്‍ നിര സമ്മേളന നഗരിയില്‍ പ്രവേശിച്ചപ്പോഴും അവസാന നിര വള്ള്യാട് ഗ്രൗണ്ടില്‍ നിന്ന് നീങ്ങി തുടങ്ങിയിരുന്നില്ല. മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് റാലി പൂര്‍ണ്ണമായും ഇരിട്ടി നഗരത്തില്‍ പ്രവേശിച്ചത്. റാലി വീക്ഷിക്കാനെത്തിയവരുടെ ബാഹുല്യം കാരണം നഗരം മണിക്കൂറുകളോളം തിരക്കില്‍ വീര്‍പ്പുമുട്ടി. ദേശീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നിരവധി ജീവനുകളെ ബലികൊടുക്കേണ്ടി വന്ന സംഘപ്രസ്ഥാനങ്ങളുടെ ശക്തി ബലിദാനികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇരട്ടിയാവുകയാണെന്ന് റാലിയും സമ്മേളനവും വിളിച്ചോതി. പരിപാടിയില്‍ നൂറുകണക്കിന് അമ്മമാരും കുട്ടികളും പങ്കുചേര്‍ന്നു. മലയോരത്തെ സാമൂഹ്യ-സാംസ്ക്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ സമ്മേളന വേദിയിലെത്തി. മലയോര മേകളയില് നിന്നും നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. പ്രവര്‍ത്തകരേയും കൊണ്ടെത്തിയ നൂറുകണക്കിന് വാഹനങ്ങള്‍ വള്ള്യാട് ഗ്രൗണ്ടിലും നഗരത്തിന് പുറത്ത് പലയിടങ്ങളിലുമായി നിര്‍ത്തിയിട്ടു. ദേശ സ്നേഹം ഉണര്‍ത്തിയ ഗീതങ്ങളും മുദ്രാവാക്യങ്ങളുമായി അടുക്കും ചിട്ടയോടു കൂടി നീങ്ങിയ റാലി സംഘ പ്രസ്ഥാനങ്ങളുടെ സംഘടനാ മികവ് വിളിച്ചോതുന്നതായി. ഇരിട്ടി നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത ശക്തി പ്രകടനവും പൊതു സമ്മേളനവുമായി മാറുകയായിരുന്നു ഇരിട്ടിയില്‍ ഇന്നലെ നടന്ന ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: