പാനൂര്‍: സജ്ജനശക്തി സമാഹരണം ലക്ഷ്യമിട്ട് യുഗപരിവര്‍ത്തനത്തിന് സ്വയംസേവകര്‍ തയ്യാറാകണമെന്നാണ് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് ആഹ്വാനം ചെയ്തിട്ടുളളതെന്നും ഇത് പ്രായോഗികതലത്തില്‍ എത്തിക്കാന്‍ നാം പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കണമെന്നും ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ് പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെടി.ജയകൃഷ്ണന് മാസ്റ്ററുടെ പതിനാറാം ബലിദാന വാര്‍ഷിക ദിനത്തില്‍ നടന്ന അനുസ്മരണ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിക്രിയാത്മകമായ സംഘടനാ പ്രവര്‍ത്തനമല്ല നമ്മളില്‍ നിന്നും ഉണ്ടാകേണ്ടത്. ആശയപരമായി എല്ലാ എതിര്‍പ്പുകളെയും അതിജീവിക്കാന്‍ നമുക്കു കഴിയണം. കമ്യൂണിസ്റ്റുകാര്ക്കെതിരെയല്ല നമ്മുടെ പ്രവര്‍ത്തനം രാജ്യത്തിന് ഹിതകരമല്ലാത്ത കമ്യൂണിസത്തിനെതിരെയാണ്. നമ്മുടെ നാടിനും, സംസ്ക്കാരത്തിനും എതിരായ ആശയത്തെയാണ് നാം ചെറുത്തു തോല്‍പ്പിക്കേണ്ടത്. നിരവധി ത്യാഗങ്ങള്‍ സഹിച്ച സ്വയംസേവകന്മാരുടെ നീണ്ട പാരമ്പര്യം നമുക്കുണ്ട്. അടിയന്തരാവസ്ഥയില്‍ സംഘനിര്‍ദ്ദേശം ശിരസാവഹിച്ച അനേകം പേര്‍ക്ക്് ലഭിച്ചത് കൊടിയ പീഢനങ്ങളാണ്. അത് രാജ്യനന്മയ്ക്കു വേണ്ടിയുളള പോരാട്ടത്തിനിടയിലായിരുന്നു. അവര്‍ക്കാര്‍ക്കും ഒരു പരാതിയുമില്ലായെന്നത് ശ്രദ്ധേയമാണ്. അവഗണനയും, എതിര്പ്പുമുളള കാലഘട്ടം കഴിഞ്ഞു. അംഗീകാരം ലഭിക്കുന്ന പരിതസ്ഥിതിയിലാണ് നാം എത്തിനില്‍ക്കുന്നത്. ഇവിടെ പലതരത്തിലുളളവരും സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ആദര്ശോന്മുഖമാക്കി വളര്‍ത്തിയെടുക്കാന്‍ നമുക്കു സാധിക്കണം. അല്ലാത്തപക്ഷം സമാജത്തിന് ഗ്ലാനിവരുത്തുന്ന ദുഷ്പ്രവൃത്തികളിലേക്കു അവര്‍ നീങ്ങുമെന്ന് ഒ.രാഗേഷ് ഓര്‍മ്മിപ്പിച്ചു. സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ പോലുളള ബലിദാനികള്‍ ആദര്‍ശത്തില്‍ നിന്നും വിഭിന്നമായി ചിന്തിച്ചിരുന്നൂവെങ്കില് അവര്‍ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു. സ്വജീവിതം ഒരാദര്‍ശത്തിനു വേണ്ടി ഹോമിച്ച ബലിദാനികള്‍ എന്നും ഓര്‍മ്മിക്കപ്പെടും. ഇവര്‍ വീരസ്വര്‍ഗം നേടിയവരാണ്. അവരുടെ ജീവിതം നമുക്കു പ്രേരണയാണ്. ഇവിടെ രാജ്യനന്മയ്ക്കായി ഒരുവിഭാഗം നിന്താതമായി പ്രവൃത്തിക്കുമ്പോള്‍ അതിനെതിരെ പ്രതിലോമ ശക്തികള്‍ തടസം നില്‍ക്കുന്നത് ജാഗ്രതയോടെ കാണാന്‍ സാധിക്കണം. അംഗീകാരം സാധിതമായ ഈ സന്ദര്‍ഭമാണ് പ്രവര്‍ത്തിക്കാന്‍ ഏറെ ദുഷ്ക്കരം. അഹങ്കാരം സമാജഹിതത്തിനായി പ്രവര്‍ത്തിക്കുന്ന സ്വയംസേവകരിലും കടന്നുകൂടാന്‍ സാധ്യതയേറെയാണ്. അങ്ങിനെ നിലകൊണ്ട പ്രത്യയശാസ്ത്രങ്ങളും, മതവുമെല്ലാം ചരിത്രമായി തീര്‍ന്നതും ഓര്‍ക്കണം. അതിനാല്‍ ബദ്ധശ്രദ്ധരായി സംഘപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. താലൂക്ക് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെപി.ജിഗീഷ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: