സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനങ്ങളിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനത്തേക്കൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലേക്കും പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനത്തിന്റെ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ ആഹ്ളാദിച്ച എല്‍ഡിഎഫിനും സിപിഎമ്മിനും കൗണ്‍സിലിലെ തന്ത്ര പ്രധാനമായ സ്ഥാനങ്ങള്‍ ലഭിക്കാതായതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരിക്കുകയാണ്. മേയര്‍ സ്ഥാനം ലഭിച്ച എല്‍ഡിഎഫിന് വിമതന് വിട്ടുനിന്നത് വഴി ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടപ്പെട്ട സംഭവം തന്നെ കനത്ത തിരിച്ചടിയായി മാറിയിരുന്നു. ഇന്നലെ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ കൂടി നഷ്ട്ടപ്പെട്ടതോടെ ഭരണം ലഭിച്ചത് വെറുതെയായ സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിമതന് കോണ്‍ഗ്രസിനോട് അടുക്കുകയും ഭൂരിപക്ഷമില്ലാതാവുകയും ചെയ്തതോടെ മേയറെ മുന്നില്‍ നിര്‍ത്തിയുളള ഭരണം എല്‍ഡിഎഫിന് ഇനിയങ്ങോട്ട് ദുര്ഘടമാവും. സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാവാതെ എല്‍ഡിഎഫ് നഗരസഭാ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. നിരവധി നിയമക്കുരുക്കുകളാണ് പുതിയ സാഹചര്യത്തില്‍ കോര്പ്പറേഷന് ഭരണത്തിലുണ്ടാകാന് പോകുന്നതെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഭരണം സങ്കീര്‍ണ്ണമാവുമെന്ന ആശങ്കക്കും കാരണമായിട്ടുണ്ട്. പല കാര്യങ്ങളിലും സ്വതന്ത്രാഗം എന്ന നിലയില്‍ വിമതനെ തന്നെ ആശ്രയിക്കേണ്ടി വരും. ചുരുക്കത്തില്‍ ഏറെക്കാലങ്ങള്‍ക്കു ശേഷം കയ്യില്‍ കിട്ടിയ കണ്ണൂരിന്റെ ഭരണം പാര്‍ട്ടിക്ക് ഒരു നേട്ടവും ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല ആറുമാസം കൊണ്ട് മേയര്‍ പദവി സിപിഎമ്മിന് നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. തിരിച്ചെടുക്കുന്നതോടെ കോണ്‍ഗ്രസുകാരനായി മാറുന്ന വിമതനായ പി.കെ.രാഗേഷ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടി വരികയും യുഡിഎഫ് മേയര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരികയും ചെയ്താല്‍ കണ്ണൂര്‍ കോര്‍പ്പറേഷിനിലെ പ്രഥമ ഭരണം ആറു മാസം കൊണ്ട് നഷ്ടമാലവുന്ന സ്ഥിതിയും സംജാതമാവും. കണ്ണൂരും ചുവന്നുവെന്ന സിപിഎം നേതൃത്വത്തിന്റെ പ്രചരണവും അതോടെ അസ്ഥാനത്താവും. ഇടത്-വലത് ചക്കളത്തി പോരിനിടയിലും കോണ്‍ഗ്രസിലെ ആഭ്യന്തര പോരിനിടയിലും കോര്പ്പറേഷന് ഭരണം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികളുടെ ഫണ്ടും വികസന പദ്ധതികളും ഏതാനും നാളുകള്‍ക്കുളളില്‍ ആരംഭിക്കാനിരിക്കെ കോര്പ്പറേഷന് ഭരണത്തില്‍ ഉണ്ടാകാന്‍ പോകുന്ന അനിശ്ചിതത്വം വികസനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വികസന കുതുകികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: