വൈക്കം: സമത്വമുന്നേറ്റയാത്രയില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ വി.എം സുധീരന് അന്തസില്ലാത്ത രാഷ്ട്രീയക്കാരനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യാത്രക്ക് ആശ്രമം സ്ക്കൂളില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ബിഷപ്പ് കോണ്‍ഗ്രസിന് നല്കിയ അന്ത്യശാസനയോട് ഇതുവരെ പ്രതികരിക്കാത്ത സുധീരന് എന്ത് ആദര്ശധീരതയാണുള്ളത്. കിട്ടിയ കെപിസിസി പ്രസിഡന്റ് സ്ഥാനം പോലും എന്തുപരിഗണനയിലാണ് കിട്ടിയതെന്ന് മനസ്സിലാക്കണം. ഇടുക്കി ബിഷപ്പിനെയും തൃശൂര്‍ ബിഷപ്പിനെയെല്ലാം പേടിക്കുന്നതുപോലെ വരുംദിവസങ്ങളില്‍ സുധീരന്മാര്ക്ക് ഹിന്ദു ഐക്യത്തിനുമുന്നിലും മുട്ടിടിക്കും. പാര്‍ട്ടിയില്‍ നിന്ന് രണ്ടുതവണ കരണത്തടി കിട്ടിയിട്ടും കാര്യങ്ങള്‍ മനസ്സിലാക്കാതെ വി.എസ് അച്യുതാനന്ദന് നാടുമുഴുവന്‍ തന്നെ വിമര്ശിച്ചുനടക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ ചുവപ്പുകൊടിയുമായി തെരുവിലിറങ്ങിയത് ഈഴവജനതയാണ്. തെരഞ്ഞെടുപ്പ് കാലത്തുമാത്രം പാര്‍ട്ടിക്ക് വി.എസിനെ മതി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പെരുവഴിയിലായിരിക്കും വി.എസിന്റെ സ്ഥാനം. മൈക്രോ ഫിനാന്‍സിന്റെ കണക്കുകള്‍ പുറത്തുപറയണമെന്ന് പറയുന്ന വി.എസ് അച്യുതാനന്ദന് കൈരളി ടി.വിയുടെയും ദേശാഭിമാനിയുടെയുമെല്ലാം കണക്കുകളും പുറത്തുപറയാന്‍ ആര്‍ജ്ജവം കാട്ടണം. തന്നെ ജയിലിലടക്കാന്‍ കാത്തിരിക്കുകയാണ്. ഒന്നിനെയും ഭയക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്, ജനറല്‍ സെക്രട്ടറി ടി.വി ബാബു, എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കോട്ടയം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് എ.ജി തങ്കപ്പന്, പ്രീതി നടേശന്, അരയക്കണ്ടി സന്തോഷ്, വൈക്കം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, തലയോലപ്പറമ്പ് യൂണിയന് കണ്‍വീനര്‍ എസ്.ഡി സുരേഷ്ബാബു, വൈസ് ചെയര്മാന് ഇ.ഡി പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: