തിരുവനന്തപുരം: ബാര്‍ക്കോഴ വിഷയത്തില്‍ നിയമസഭ രണ്ടാംദിവസവും പ്രക്ഷുബ്ദ്ധമായി. ഭരണപക്ഷത്തിന്റെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. ബഹളത്തോടെയാണു സഭാ നടപടികള്‍ ആരംഭിച്ചത്. ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ. ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ആദ്യ ദിവസവും സഭ സ്തംഭിച്ചിരുന്നു. ഇന്നലെ രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബാബുവിന്റെ രാജിയാവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളുമായി ഏഴുന്നേറ്റു.
ചോദ്യോത്തരവേള നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കണമെന്നു സ്പീക്കര്‍ എന്‍. ശക്തന് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം മുദ്രാവാക്യംവിളി നിര്‍ത്തിയില്ല. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചചെയ്യാമെന്നു സ്പീക്കര്‍ ഉറപ്പു നല്‍കിയതോടെ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സീറ്റുകളിലേക്കു മടങ്ങി. എന്നാല്‍ ഈ സമയത്തു ഭരണപക്ഷ ബഞ്ചില്‍ നിന്നും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ ഉയര്‍ന്നതോടെ പ്രതിപക്ഷം വീണ്ടും ബഹളമാരംഭിച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്നു സ്പീക്കര്‍ മുന്നറിയിപ്പു നല്കി. ഭരണപക്ഷാംഗങ്ങളുടെ കമന്റ് പിന്‍വലിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
സഭാരേഖയില്‍ ഇല്ലാത്ത കമന്റ് പിന്‍വലിക്കാന്‍ ചെയറിനാകില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കിയതോടെ പ്രതിപക്ഷ ബഹളം ശക്തമായി. കമന്റുകള്‍ക്കു മറുപടി പറയാന്‍ ചെയറിനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഭരണപക്ഷത്തുനിന്നും ഇത്തരത്തില്‍ കമന്റുകള്‍ ഉയര്‍ന്നതു ശരിയായില്ലെന്നു സ്പീക്കര്‍ അഭിപ്രായം പറഞ്ഞതോടെ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സീറ്റുകളിലേക്കു മടങ്ങി.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനാണ് സബ്മിഷനിലൂടെ ബാര്‍ക്കോഴ സഭയില്‍ വീണ്ടും ഉന്നയിച്ചത്. വിജിലന്‍സ് കമ്മീഷണര്‍ക്ക് വി.എസ്. അച്യുതാനന്ദന് നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ. ബാബുവിനെതിരെ തുടര്‍നടപടി എടുത്തതിന്റെ വിശദീകരണമായിരുന്നു ആവശ്യപ്പെട്ടത്. ബാബുവിനെ രക്ഷപ്പെടുത്താന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുകയാണ്. ബാബുവിനെതിരെ എഫ്ഐആര്‍ ഇട്ട് കേസ്സെടുക്കണമെന്നും അച്യുതാനന്ദന് ആവശ്യപ്പെട്ടു.
മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടിയോടെ സഭ ബഹളത്തിന് മുങ്ങി. ബിജുരമേശ് നല്കിയ സിഡിയില്‍ ആധികാരികത ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേസ്സുകളില്‍ സിഡി തെളിവായി സ്വീകരിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി ചില മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശ് നല്കിയ സിഡികള്‍ പരിശോധിച്ചത്. വിജിലന്‍സ് എസ്പി സുകേശന് ബാബൂവിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കില്ലെന്ന് അറിയിച്ചതോടെയാണ് അന്വേഷണം മറ്റൊരു സംഘത്തെ ഏല്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: