കൊച്ചി :കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനുത്തരവിട്ട വിജിലന്‍സ് കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി സണ്ണി മാത്യു നല്കിയ ഹര്‍ജി ഇന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ബെഞ്ച് പരിഗണിക്കും.
നേരത്തെ ഈ ഹര്‍ജി ജസ്റ്റിസ് ബി. സുധീന്ദ്രകുമാറിന്റെ ബെഞ്ചാണ് പരിഗണിച്ചത്. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കെ.എം. മാണി ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കാനും തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ രേഖകള്‍ വിളിച്ചു വരുത്താനും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരും അധികാരസ്ഥാനത്ത് ഇരിക്കുന്നവരും കേസിനെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണ വിധിയില്‍ തിരുവനന്തപുരത്തെ കോടതി വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കാന്‍ വിജിലന്‍സ് വകുപ്പ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് അന്ന് ഹര്‍ജി പരിഗണിച്ചത്. വിജിലന്‍സിനെതിരായ പരാമര്‍ശങ്ങള്‍ നീക്കിയ ഈ ബെഞ്ച് കേസില്‍ തുടരന്വേഷണം നടത്തുന്നത് ശരിവച്ചിരുന്നു. പിന്നീടാണ് തുടരന്വേഷണത്തെ ചോദ്യം ചെയ്ത് സണ്ണി മാത്യു ഹൈക്കോടതിയിലെത്തിയത്. തുടരന്വേഷണത്തെക്കുറിച്ചുള്ള ഒരു ഹര്‍ജി ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ബെഞ്ച് പരിഗണിച്ചു വിധി പറഞ്ഞശേഷം ഇതേ വിഷയം മറ്റൊരു ബെഞ്ച് വീണ്ടും പരിഗണിക്കുന്നതിലെ അപാകത കണക്കിലെടുത്താണ് ഹര്‍ജി കെമാല്‍പാഷയുടെ ബെഞ്ചിലേക്ക് വിട്ടത്. ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്ന് നേരത്തെ ഹര്‍ജി കേട്ട ജസ്റ്റിസ് സുധീന്ദ്രകുമാര്‍ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: