കൊച്ചി: ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം തേടി വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ നല്കിയ ഹര്‍ജി ഇതേവിഷയത്തിലുള്ള മറ്റൊരു ഹര്‍ജിക്കൊപ്പം പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാന്‍ ഹൈക്കോടതി മാറ്റി. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മന്ത്രി കെ. ബാബുവിനെതിരെ ബിജു രമേശ് മൊഴി നല്‍കിയിട്ടും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഈ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശി ശ്രീകുമാര്‍ നമ്പൂതിരി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോടു വിശദീകരണം തേടി പത്തുദിവസത്തേക്ക് മാറ്റിയിരുന്നു.
സുനില്‍ കുമാറിന്റെ ഹര്‍ജി ഇതോടൊപ്പം കേള്‍ക്കാനാണ് മാറ്റിയിട്ടുള്ളത്. ഇതിനിടെ ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിന് കോഴ നല്‍കിയെന്ന് മാധ്യമങ്ങളോടു വിശദീകരിച്ച ബിജു രമേശിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാലക്കുടി സ്വദേശി പി.എല്‍. ജോസഫ് ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഈ ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും തനിക്ക് അന്വേഷിക്കാനാവില്ലെന്നും ഉചിതമായ ഏജന്‍സിയെ സമീപിക്കാനും നിര്‍ദ്ദേശിച്ചു മടക്കിയയച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: