ന്യൂദല്‍ഹി: എയര്‍സെല്‍ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റും ആദായനികുതി വകുപ്പും റെയ്ഡ് നടത്തി. കാര്‍ത്തിയുടെയും സുഹൃത്തുക്കളുടേയും ചെന്നൈയിലെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതോടെ കേന്ദ്രസര്‍ക്കാര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നാരോപിച്ച് പി.ചിദംബരം രംഗത്തെത്തി്. എയര്‍സെല്‍ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് നേരത്തെ ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നതാണ്.
എയര്‍സെല്‍ മാക്സസ് ലയനത്തിന് അംഗീകാരം നല്കിയ യോഗത്തിന് മുന്നോടിയായി എയര്‍സെല്ലില്‍ നിന്നും കാര്‍ത്തിയുടെ സ്ഥാപനത്തിലേക്ക് 200 കോടി രൂപയാണ് എത്തിയതെന്ന് എന്‍ഫോഴ്സ്മെന്റും ആദായനികുതി വകുപ്പും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ്. കാര്‍ത്തിയുടെ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സല്‍റ്റന്റ് എന്ന സ്ഥാപനത്തിലും മറ്റു സഹോദര സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ എയര്‍സെല്‍മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
കേന്ദ്രസര്‍ക്കാര്‍ തന്നോട് പകപോക്കുകയാണെന്ന് പി.ചിദംബരം ആരോപിച്ചു. തന്നെയാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ അതു ചെയ്തോളൂ. കുടുംബത്തെയും മകന്റെ സുഹൃത്തുക്കളെയും വെറുതെവിടൂ, ചിദംബരം പറഞ്ഞു. ബിജെപിയാണ് റെയ്ഡിന് പിന്നിലെന്ന് പറഞ്ഞ ചിദംബരം വഴിവിട്ട സഹായങ്ങള്‍ ചെയ്യില്ലെന്ന് വ്യക്തമാക്കിയതിന്റെ പേരില്‍ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥന് തന്നോടുള്ള വിദ്വേഷവും പകപോക്കലുമാണ് റെയ്ഡിന് കാരണമെന്ന് പിന്നീട് പറഞ്ഞു.
എയര്‍സെല്‍ മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട് മാരന് സഹോദരങ്ങളുള്‍പ്പെടെ പ്രധാന രാഷ്ട്രീയ നേതൃത്വങ്ങളിലെത്തിയ കേസില്‍ ചിദംബരത്തിനും മകനുമുള്ള പങ്ക് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ആദായനികുതി വകുപ്പ് കാര്‍ത്തിയുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
ചിദംബരം പാര്‍ട്ടിക്കെതിരെയും സര്‍ക്കാരിനെതിരെയും ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ ബിജെപി തള്ളി. എന്‍ഫോഴ്സമെന്റ് റെയ്ഡ് നടത്തിയ സ്ഥാപനങ്ങളില്‍ ചിദംബരത്തിനും മകനും പങ്കാളിത്തമില്ലെങ്കില്‍ പിന്നെ ഭയപ്പെടുന്നതെന്തിനാണെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസംഹറാവു ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: