വൈക്കം: തന്നെ അറസ്റ്റു ചെയ്താല്‍ ജാമ്യം എടുക്കുകയോ ഒളിച്ചോടുകയോ ചെയ്യില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശന്. സമത്വമുന്നേറ്റയാത്രയ്ക്ക് വൈക്കം ആശ്രമം സ്കൂളില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രസംഗത്തില്‍ മത വിദ്വേഷം ആരോപിക്കുന്ന ഭരണപ്രതിപക്ഷങ്ങള്‍ സമ്പൂര്‍ണ്ണ ക്രൈസ്തവവല്‍ക്കരണത്തിന് ആഹ്വാനം ചെയ്ത സംസ്ഥാന ചീഫ്സെക്രട്ടറിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മതവിദ്വേഷപ്രസംഗത്തിന്റെ പേരില്‍ 90ല്‍ അധികം കേസുകള്‍ ഉള്ള മദനിക്കൊപ്പം വേദികള്‍ പങ്കിടാന്‍ മത്സരിക്കുന്നവരാണ് ഇടതുവലതു മുന്നണി നേതാക്കള്‍. കോഴിക്കോട് മാന്‍ഹോളില്‍ അകപ്പെട്ട മനുഷ്യജീവനെ രക്ഷിക്കാന്‍ നൗഷാദ് നടത്തിയ ശ്രമവും അദ്ദേഹത്തിന്റെ ജീവത്യാഗവും ആദരിക്കപ്പെടേണ്ടതാണ്. എന്നാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ വിവേചനമാണ് താന്‍ തുറന്നുകാട്ടാന്‍ ശ്രമിച്ചത്. ഭരണമേലാളന്മാരുടെ രാഷ്ട്രീയതാല്പര്യങ്ങള്ക്ക് കുടപിടിക്കുന്ന ചില മാധ്യമങ്ങള്‍ ഇത് വളച്ചൊടിക്കുകയായിരുന്നു.
മന്ത്രി മുനീറിന്റ കാറിടിച്ച് മരിച്ച ഗോപിനാഥന് നായരുടെ കുടുംബത്തിന് ഒരു രൂപപോലും നഷ്ടപരിഹാരം നല്‍കിയിട്ടില്ല. കോഴിക്കോട് ബോട്ട് അപകടത്തില്‍ രണ്ട്പേരെ രക്ഷിക്കുകയും മൂന്നാമത്തെയാളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന് നഷ്ടപ്പെടുകയും ചെയ്ത രാജീവിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാന്‍ ഒരു മന്ത്രിപോലും എത്തിയില്ല. അപകടത്തില്‍പെടുന്നവരെ സര്‍ക്കാര്‍ സഹായിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ അതിന് മാനദണ്ഡം വേണം. വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഹൈന്ദവ പിന്നാക്ക ജനവിഭാഗത്തിന്റെ ജീവനോപാധികള്‍ ആയിരുന്ന കക്കാവാരലും, കയറുപിരിക്കലും, മത്സ്യബന്ധനവും, കൃഷിയും അന്യാധീനപ്പെട്ടു. കൈയിലുള്ള ഭൂമിയും വ്യവസായവും നഷ്ടപ്പെട്ട ഹിന്ദു ഇന്ന് അതിജീവനത്തിന് മാര്‍ഗ്ഗം തേടുകയാണ്. കര്‍ഷകതൊഴിലാളി പെന്ഷന് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുപോലും ഭരണാധികാരികള്‍ ചെവിക്കൊള്ളുന്നില്ല. ഭൂപരിഷ്കരണത്തിലൂടെ കുടികിടപ്പ് കിട്ടിയ പിന്നാക്കക്കാരുടെ പിന്മുറക്കാര് തലചായ്ക്കാനിടമില്ലാത്ത അവസ്ഥയിലാണെങ്കില്‍ ചില പ്രത്യേകവിഭാഗക്കാര്‍ക്ക് ഭൂമി പതിച്ച് നല്‍കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍. അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.ജി തങ്കപ്പന് അധ്യക്ഷതവഹിച്ചു. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.വി ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍, ധീവരസഭ സംസ്ഥാന സെക്രട്ടറി സ്വാമി ഘോരക്നാഥ്, എസ്എന്‍ഡിപി വൈക്കം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, തലയോലപ്പറമ്പ് യൂണിയന് കണ്‍വീനര്‍ എസ്.ഡി സുരേഷ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
അറസ്റ്റ് ചെയ്യാന്‍ നീക്കം
ആലുവ: മതവിദ്വേഷം വളര്‍ത്തുന്നെന്ന് ആരോപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം.സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദ്ദമാണ് ഈ നീക്കത്തിനു പിന്നില്‍.
അറസ്റ്റിനുള്ള നീക്കത്തിന്റെ ഭാഗമായി, മതവിദ്വേഷം വളത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്നാരോപിച്ച് വെള്ളാപ്പള്ളിക്കെതിരെ ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചു. മൂന്ന് മാദ്ധ്യമ പ്രവര്‍ത്തകരാണ് സാക്ഷികള്‍. ആലുവയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നാരോപിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആഭ്യന്തര മന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 153-ാം വകുപ്പ് സെക്ഷന്‍ എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ ആക്ഷേപമുന്നയിച്ച് ടി.എന്‍. പ്രതാപന് എം.എല്‍.എ, കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു എന്നിവരും പരാതി നല്‍കിയിരുന്നു.
സമത്വമുന്നേറ്റ യാത്ര തീരുന്നതിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്യണമോയെന്നത് സംബന്ധിച്ച് പോലീസ് അന്തിമ തിരുമാനം എടുത്തിട്ടില്ല. അറസ്റ്റിന് മുമ്പ് വെള്ളാപ്പള്ളി പെരിയാര്‍ ഹോട്ടലില്‍ നടത്തിയ പത്രസമ്മേളനത്തിന്റെയും പൊതുസമ്മേളത്തിന്റെയും വീഡിയോ ദൃശ്യം പൊലീസ് പരിശോധിക്കും. തുടര്‍ന്ന് സാക്ഷികളായ പരാതിക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ വെള്ളാപ്പള്ളി നടേശനില്‍ നിന്നും മൊഴിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ പി.എ. ഫൈസല്‍ ജന്മഭൂമിയോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: