കൊച്ചി: തേവര കോന്തുരുത്തിയിലെ അനധികൃത തെരുവുനായ വളര്‍ത്തുകേന്ദ്രം തെരുവുനായ ഉന്മൂലന സംഘവും പോലീസും നാട്ടുകാരും ചേര്‍ന്ന് പൂട്ടിച്ചു. നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള ലൈസന്‍സോ നിയമപ്രകാരമുള്ള മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവിടെ നിരവധി തെരുവുനായ്ക്കളെ സംരക്ഷിച്ചിരുന്നത്. പോലീസ് എത്തുന്നതിനുമുമ്പ് സ്ട്രേ ഡോഗ് ഫ്രീ കേരള ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, തെരുവുനായ ഉന്മൂലന സംഘം ചെയര്മാന് ജോസ് മാവേലി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും നാട്ടുകാരും എതിര്‍പ്പുമായി അനധികൃത നായ സംരക്ഷണകേന്ദ്രത്തിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വീട്ടുടമ തടഞ്ഞു. രോഗാവസ്ഥയിലുള്ളതും മുറിവേറ്റതുമായ ഒട്ടേറെ നായ്ക്കളെ റെയ്ഡില്‍ കണ്ടെത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നായ സംരക്ഷണകേന്ദ്രം ഉടനടി അടച്ചുപൂട്ടുന്നതിനായി കോര്പ്പറേഷന് നോട്ടീസ് നല്‍കുമെന്ന് കൗണ്‍സിലര്‍ പി.കെ. പീറ്റര്‍ അറിയച്ചശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. റസിഡന്‍സ് അസോസിയേഷന് മുന്‍ സെക്രട്ടറി ടെന്‍സണ്‍, പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജെന്സണ്, മുന്‍ പ്രസിഡന്റ് ആന്റണി തുടങ്ങിയവരും സംഭവസ്ഥലത്ത് എത്തിയിരുന്നു.
സെന്റ് ജോണ്‍സ് നഗര്‍ ലെയിന്‍ – 2 ല്‍ അംബൂക്കെന് എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഐശ്വര്യ എന്ന യുവതിയാണ് തെരുവുനായ്ക്കളെ യാതൊരു സുരക്ഷിതത്വവുമില്ലാതെ അനധികൃതമായി പാര്‍പ്പിച്ചത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ജോസ് മാവേലിയും സ്ഥലത്തെത്തി. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാത്ത നായ്ക്കള്‍ റോഡിലേക്ക് ഇറങ്ങി വഴിയാത്രക്കാരെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നാലര വയസ്സുള്ള പെണ്‍കുഞ്ഞിനെ പട്ടി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ നായപിടിത്തക്കാരുടെ സഹായത്തോടെ പട്ടികളെ പിടികൂടിയെങ്കിലും തെരുവുനായ സ്നേഹിയായ യുവതി പോലീസിനെ ഉപയോഗിച്ച് അവയെ തിരിച്ചെടുക്കുകയായിരുന്നു. തെരുവുനായ ഉന്മൂലന സംഘ പ്രവര്‍ത്തകര്‍ തന്നെ ഉപദ്രവിച്ചതായി യുവതി പോലീസില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിപ്രകാരം നായപിടിത്തക്കാരനായ രഞ്ജനെ പോലീസ് അറസ്റ്റ്ചെയ്തെങ്കിലും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ജോസ് മാവേലിയുമടങ്ങുന്ന സംഘം ഇയാളെ ജാമ്യത്തില്‍ എടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: