ന്യൂദല്‍ഹി: 125കോടി ഭാരതീയരുടെ ദേശാഭിമാനത്തെ ആരും സംശയിക്കേണ്ടതില്ലെന്നും പൗരന്മാര് ദേശസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികമായ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ചര്‍ച്ചകള്‍ക്ക് സമാപനം കുറിച്ച് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഐക്യവും സാഹോദര്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഏക മാര്‍ഗ്ഗം. ഇത്രയും വൈവിധ്യം നിറഞ്ഞ രാജ്യത്ത് വിഘടനവാദ വിഷയങ്ങള്‍ ഉയരുന്നതിന് പല ന്യായീകരണങ്ങളുണ്ടെങ്കിലും രാജ്യത്തിന്റെ ഐക്യത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി 40 മിനുറ്റ് നീണ്ട പ്രസംഗത്തില്‍ രാജ്യസഭയില്‍ പറഞ്ഞു. ലോക്സഭയില്‍ 7മണിക്കൂര്‍ നീണ്ട അസഹിഷ്ണുതാ വിവാദം സംബന്ധിച്ച ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായി.
എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം എപ്പോള്‍ വേണമെങ്കിലും തന്നെ വന്നു കാണാമെന്നും എന്തു വിഷയവും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ചര്‍ച്ചയ്ക്ക് നല്കിയ മറുപടിയില്‍ വ്യക്തമാക്കി. അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇര പ്രധാനമന്ത്രിയാണെന്ന് മറുപടിപ്രസംഗത്തില്‍ രാജ്നാഥ്സിങ് പറഞ്ഞു. ജനവിധിയോടാണ് അസഹിഷ്ണുത, രാജ്നാഥ്സിങ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി.
ദാദ്രി സംഭവം ഉണ്ടായപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നതായും സംസ്ഥാനം നല്കിയ മറുപടിയില്‍ ബീഫ് എന്നോ വര്ഗ്ഗീയതയെന്നോ ഉള്ള വാക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും രാജ്നാഥ്സിങ് സഭയെ അറിയിച്ചു. കേന്ദ്രമന്ദ്രി വി.കെ സിങിനെപ്പറ്റി എപ്പോഴും പറയുന്ന പ്രതിപക്ഷം, ഇത്തരം കാര്യങ്ങള്‍ മുമ്പുണ്ടായപ്പോഴൊക്കെ അന്നത്തെ പ്രധാനമന്ത്രിമാര്‍ മറുപടി പറഞ്ഞിട്ടുണ്ടോയെന്നും ആഭ്യന്തരമന്ത്രി ചോദിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, വിവിധ കക്ഷിനേതാക്കള്‍, കേരളത്തില്‍ നിന്ന് എംകെ.പ്രേമചന്ദ്രന്, ശശി തരൂര്‍, സിഎന്‍ ജയദേവന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: