ചെറുതുരുത്തി(തൃശൂര്‍): കൂടിയാട്ടത്തെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച കരമന രംഗശ്രീയില്‍ മാര്‍ഗി സതി (പി.എസ്. സതീദേവി 50) അരങ്ങൊഴിഞ്ഞു. അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാട്യലോകത്ത് കുട്ടിക്കൂത്തിലൂടെ അരങ്ങേറിയ മാര്‍ഗ്ഗി സതിയുടെ വേര്‍പാട് കലാരംഗത്തിന് തീരാനഷ്ടമാണ്.
നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം എന്നീ അനുഷ്ഠാന കലാരൂപങ്ങള്‍ ജനകീയമാക്കിയ മാര്‍ഗി സതി നിരവധി സിനിമകളിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
പൈങ്കുളം രാമചാക്യാരുടെ ശിഷ്യയാണ്. പുതുശ്ശേരി പുത്തില്ലം സുബ്രഹ്മണ്യന് എമ്പ്രാന്തിരിയുടേയും പാര്‍വതിയുടേയും മകളായ സതി പത്താംതരം കഴിഞ്ഞ് കലാമണ്ഡലത്തില്‍ പഠിക്കാന്‍ ചേര്‍ന്നു. തിരുവനന്തപുരം മാര്‍ഗി കൂടിയാട്ട വിദ്യാലയത്തില്‍ ഇരുപത് വര്‍ഷത്തോളം അധ്യാപികയായിരുന്നു. നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുള്ള മാര്‍ഗി സതിക്ക് നാട്യകലാരത്ന ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് കരമന സ്വദേശി സുബ്രഹ്മണ്യന് പോറ്റി 2005ല്‍ തിരുവനന്തപുരത്ത് ഒരു പ്രോഗ്രാം അവതരിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത് ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടിയായി.
തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് ജോലി ഉപേക്ഷിച്ച് കലാമണ്ഡലത്തിലേക്ക് തിരികെയെത്തി. 2015 സപ്തംബര്‍ 27ന് കലാമണ്ഡലം കൂത്തമ്പലത്തില്‍ അരങ്ങേറിയ ശൂര്‍പ്പണഖാങ്കം കൂത്തില്‍ സീതയെയാണ് അവസാനമായി അരങ്ങില്‍ അവതരിപ്പിച്ചത്. മക്കള്‍ : രേവതി, ദേവനാരായണന്. മരുമകന് തിരുവല്ല മതില്‍ഭാഗം അരയാല്ക്കീഴ് ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് കരമന അഗ്രഹാരം ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: