ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചിട്ടു. നിരവധി വിമാന സര്‍വ്വീസുകള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവച്ചു. വിമാനത്താവളത്തില്‍ മുന്നൂറിലേറെപേര്‍ കുടുങ്ങിയിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാത്ത മഴ മൂലം റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഓഫീസുകളും സ്കൂളുകളും അടച്ച നിലയില്‍ തുടരുകയാണ്. സ്കൂളുകള്‍ക്ക് കഴിഞ്ഞ പതിനെട്ട് ദിവസമായി അവധിയാണ്. ഇതിനെതുടര്‍ന്ന് ക്രിസ്മസ് പരീക്ഷയെയും മഴ ബാധിച്ചു. ജനുവരിയില്‍ പരീക്ഷ നടത്താനാണ് തീരുമാനം.
നിരവധി ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിയിട്ടുണ്ട്. മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തെത്തി ഒറ്റപ്പെട്ടുപോയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. 3000 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അഡയാര്‍ നദിക്കരയില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. താമ്പ്രം, ഊര്‍പാക്കം എന്നിവിടങ്ങളിലാണ് സൈന്യം രംഗത്തിറങ്ങി രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. നാവിക സേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയിലെ മൃഗശാലയും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. മുടിച്ചൂരില് ജലംസംഭരണി തകര്‍ന്ന് ഗ്രാമങ്ങളിലേക്ക് വെള്ളം കുത്തിയൊഴുകി.
എല്ലാ സഹായവും ഉറപ്പു തരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ജയലളിതയെ അറിയിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം. ചെന്നൈയിലെ പ്രധാന നാല് ജലസംഭരണികളും നിറഞ്ഞുകഴിഞ്ഞു. ഇവയില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ കൈവഴികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: