തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി പാലോട് രവി തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ 65നെതിരെ 74 വോട്ടുകള്‍ നേടി. സിപിഐയിലെ ഇ. ചന്ദ്രശേഖരനായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി. പ്രതിപക്ഷത്ത് നിന്നുള്ള ഡോ. ടി.എം. തോമസ് ഐസക്ക് ഒഴികെ മറ്റുള്ളവരെല്ലാം വോട്ടെടുപ്പില്‍ പങ്കെടുത്തു. കെ.ബി. ഗണേഷ്കുമാര് എല്‍ഡിഎഫിന് വോട്ട് ചെയ്തു. മന്ത്രി പദവി നഷ്ടപ്പെട്ട ശേഷം സഭയിലെത്താതിരുന്ന കെ.എം. മാണി സഭയിലെത്തി വോട്ട് ചെയ്ത ശേഷം മടങ്ങി. ഡെപ്യൂട്ടി സ്പീക്കറെ സ്പീക്കര്‍ എന്‍. ശക്തന് അഭിനന്ദിച്ചു.
മൂന്ന് തവണ നിയമസഭാംഗമായ രവി 1991ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. നെടുമങ്ങാട് മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിലവില്‍ കെപിസിസി എക്സിക്യുട്ടീവ് അംഗവും എഐസിസി അംഗവുമാണ്. വി.എം. സുധീരന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സമയത്ത് തിരുവനന്തപുരം ജില്ലാപ്രസിഡന്റായിരുന്നു.
നിയമസഭയുടെ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ ചെയര്‍മാനാണ് രവി.
പതിമൂന്നാം നിയമസഭയില്‍ മൂന്ന് തവണ പീനല്‍ ഓഫ് ചെയര്‍മാനായും പാലോട് രവി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്തിര തിരുനാള്‍ സ്മാരക സമിതി പ്രസിഡന്റ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജനറല്‍സെക്രട്ടറി, സംസ്ഥാന-കേന്ദ്രസാക്ഷരത മിഷന് ഭരണസമിതിയംഗം, ഗ്രന്ഥശാല സംഘം, സാഹിത്യ അക്കാദമി, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: