ന്യൂദല്‍ഹി: എച്ച്ഐവി വൈറസുകളടങ്ങിയ സിറിഞ്ചുകള്‍ ഉപയോഗിച്ച് അണ്ണാ ഹസാരെയെയും സംഘത്തേയും കുത്തിവെക്കുമെന്ന് ഭീഷണിപ്പെടുത്തി ദല്‍ഹി പോലീസിന് കഴിഞ്ഞ ആഴ്ച ലഭിച്ച കത്തിനെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഭീഷണി ഗൗരവം അര്‍ഹിക്കുന്നതാണെന്ന് കണ്ടതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം കത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ദല്‍ഹി പോലീസ് അന്വേഷണവും ആരംഭിച്ചു. ഐപിസി 502, 506, 507 വകുപ്പുകള്‍ പ്രകാരം ഭീഷണിപ്പെടുത്തല്‍, അജ്ഞാതവിവരം നല്കല് എന്നിവ ഉള്‍പ്പെടുത്തിയാണ് ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒമ്പതിനാണ് ഇത്തരത്തില്‍ ഒരു കത്ത് ദല്‍ഹി പോലീസിന് ലഭിച്ചത്. ദല്‍ഹിയില്‍ ഉള്ളവര്‍ തന്നെയാണ് ഇതിനു പിന്നിലെന്നാണ് പോലീസ് നിഗമനം.
അണ്ണാഹസാരെ സത്യഗ്രഹസമരവുമായി മുന്നോട്ടു പോകുവാനാണ് തീരുമാനമെങ്കില്‍ മാരകമായ ഈ വൈറസ് ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് കത്തിലെ ഭീഷണിപ്പെടുത്തല്‍. കത്തെഴുതിയതിന് പിന്നില്‍ അക്രമികളാണെന്നാണ് കരുതുന്നതെന്നും അണ്ണാഹസാരെക്ക് ഇപ്പോള്‍ത്തന്നെ ഭീഷണിയുണ്ടെന്നും ഈ ഭീഷണി ഗൗരവമായാണ് കാണുന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
അന്‍പതോളം വോളണ്ടിയര്‍മാരാണ് ഈ സംഘത്തിലുള്ളതെന്നും ഇവര്‍ പരിശീലനം ലഭിച്ചവരാണെന്നും ആയിരം പേരിലെങ്കിലും ഇത് കുത്തിവെയ്ക്കാന്‍ സാധിക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു പ്രധാന ഭീഷണി ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ അണ്ണാ ഹസാരെ ജന്മനാടായ മഹാരാഷ്ട്രയിലെ റാലെഗണ്‍ സിദ്ധിയിലേക്ക് മടങ്ങുന്നു. ദല്‍ഹിയിലേക്കുള്ള യാത്ര ഹസാരെ ഒഴിവാക്കിയതായും മൂന്ന് നാല് ദിവസം സ്വന്തം ഗ്രാമത്തില്‍ തങ്ങുമെന്നും അദ്ദേഹത്തിന്റെ അടുത്ത അനുയായി സുരേഷ് പത്താരെ വ്യക്തമാക്കി. ചെന്നൈയില്‍നിന്നാണ് ഹസാരെ റാലെഗണ്‍ സിദ്ധിയിലേക്ക് മടങ്ങിയത്.
ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഹൈദരാബാദിലെ പരിപാടികള്‍ റദ്ദാക്കിയ ഹസാരെ ദല്‍ഹിയിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ലമെന്റിലെ സന്ദര്‍ശക ഗ്യാലറിയില്‍ ഇരിക്കുമെന്നായിരുന്നു ഹസാരെ നേരത്തെ സൂചിപ്പിച്ചിരുന്നത്. കഴിഞ്ഞ എട്ടു മാസങ്ങളായി ലോക്പാല്‍ ബില്‍ അവതരിപ്പിക്കണമെന്ന ആവശ്യവുമായി സമരമുഖത്താണ് ഹസാരെ സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: