ആലപ്പുഴ: സര്‍ക്കാര്‍ സഹായങ്ങളിലെ മതവിവേചനം തുറന്നുകാട്ടിയ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കള്ളക്കേസില്‍ കുടുക്കാന്‍ മത്സരിക്കുന്ന ഭരണ-പ്രതിപക്ഷങ്ങള്‍ ലേഖാ എം. നമ്പൂതിരിയെ മറന്നു.
ലക്ഷങ്ങളുടെ മോഹനവാഗ്ദാനങ്ങളില്‍ പതറാതെ, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത്, യുവാവിന് സൗജന്യമായി സ്വന്തം വൃക്ക ദാനം ചെയ്ത് നാടിനുതന്നെ മാതൃകയായ മാവേലിക്കര തട്ടാരമ്പലം കാട്ടുവള്ളി വീട്ടില്‍ സാജന്റെ ഭാര്യ ലേഖ (34)യുടെ വീടിന്റെ പടി കടന്ന് ഇതുവരെ സഹായവാഗ്ദാനങ്ങളുമായി സര്‍ക്കാര്‍ പ്രതിനിധികളോ, മന്ത്രിമാരോ, എംഎല്‍എമാരോ എത്തിയില്ല. ആരുടെയും ഒരു സഹായവും പ്രതീക്ഷിച്ചല്ല ലേഖ തന്റെ വൃക്ക ഒരു മുസ്ലിം യുവാവിന് ദാനം ചെയ്തത്. പക്ഷേ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയെന്നുപറഞ്ഞ് മറ്റു ചിലരെ വാഴ്ത്തുമ്പോള്‍ തന്നെ അംഗീകരിക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും ഇല്ലാത്തതില്‍ യാതൊരു പരിഭവവുമില്ലെന്ന് ലേഖ പറയുന്നു.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പി.ജെ. കുര്യനും സഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതെല്ലാം പാഴ്വാക്കായെന്നും ലേഖ വെളിപ്പെടുത്തി. ചില കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാണാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ലേഖയുടെ മഹാദാനത്തിന്റെ വാര്‍ത്ത ‘ജന്മഭൂമി’യിലൂടെ അറിഞ്ഞ ചില സന്നദ്ധ സംഘടനകളും വ്യക്തികളും മാത്രമാണ് ഇതുവരെ ലേഖയെയും കുടുംബത്തെയും സഹായിച്ചത്. ഒന്നരസെന്റ് സ്ഥലത്ത് ചെറിയ വീടു നിര്‍മ്മിച്ചാണ് ലേഖയും കുടുംബവും കഴിയുന്നത്. ഭര്‍ത്താവ് രോഗബാധിതനാണ്. പ്ലസ്വണിലും ഒന്‍പതിലും പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളുള്ള ലേഖ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.
സ്ഥലം വാങ്ങിയതിനും വീടു നിര്‍മ്മാണത്തിനുമായി പലയിടത്തുനിന്നും വാങ്ങിയ ഏഴു ലക്ഷത്തോളം രൂപ കടമുണ്ടെന്നും ലേഖ വെളിപ്പെടുത്തി.ദരിദ്രകുടുംബത്തില്‍പ്പെട്ട ലേഖയ്ക്ക് പതിനഞ്ചുലക്ഷം രൂപവരെ വൃക്കയ്ക്ക് ചിലര്‍ വാഗ്ദാനം നല്‍കിയെങ്കിലും പ്രലോഭനങ്ങളില്‍ പതറാതെ പട്ടാമ്പി സ്വദേശിയായ ഷാഫി നവാസി (35)ന് സൗജന്യമായി വൃക്ക നല്‍കുകയായിരുന്നു.
2012 നവംബറിലാണ് വൃക്ക ദാനം ചെയ്തത്. പിന്നീട് മാദ്ധ്യമങ്ങളില്‍ വൃക്കദാനത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെ വൃക്കദാനത്തിലൂടെ പുതുജീവന്‍ ലഭിച്ച യുവാവിന്റെയും കുടുംബത്തിന്റെയും മതബോധം ഉണര്‍ന്നു. നമ്പൂതിരി യുവതിയുടെ വൃക്കയാണ് തന്റെ ശരീരത്തിലുള്ളതെന്ന് മറ്റുളളവര്‍ അറിഞ്ഞത് അപമാനമായെന്ന് പറഞ്ഞ് നവാസ് ലേഖയോട് വളരെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അസഹിഷ്ണുതാ വിവാദവും മതാതീത സൗഹാര്‍ദ്ദവും പറയുന്ന രാഷ്ട്രീയക്കാരാരും തന്നെ പിന്തുണച്ച് ഇന്നും രംഗത്തെത്തിയിട്ടില്ല.
റീമ കല്ലിങ്കല്‍ അടക്കമുള്ള ചിലര്‍ തനിക്ക് പുരസ്കാരം വാഗ്ദാനം ചെയ്തതായി പറഞ്ഞ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും അതെല്ലാം കബളിപ്പിക്കലായി മാറി. തന്റെ സ്വന്തം അനുഭവത്തില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞത് തീര്‍ത്തും പച്ചയായ സത്യമാണെന്നും ലേഖ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: