സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിന്റെ 99 ശതമാനം ഓഹരികളും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നതായി മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും പറഞ്ഞു. 45 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നത്. കഴിഞ്ഞ ആഴ്ച മകള്‍ പിറന്നതിന്റെ സന്തോഷമായിട്ടാണ് സൂക്കര്ബര്ഗിന്റെയും ചാനിന്റെയും പ്രഖ്യാപനം.
ദാരിദ്ര്യ നിര്‍മാര്‍ജനം, രോഗപ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലായിരിക്കും ‘ചാന് സുക്കര്‍ബര്‍ഗ് ഇനിഷേറ്റീവ’് പണം ചെലവഴിക്കുക. 31കാരനായ സുക്കര്‍ബര്‍ഗിന്റെയും 30കാരിയായ ചാനിന്റെയും ആദ്യത്തെ കണ്മണിയാണ് മാക്സ്.
ജീവകാരുണ്യ പദ്ധതികള്‍ക്കായി മൂന്ന് വര്‍ഷംകൊണ്ട് 300 കോടി ഡോളര്‍മൂല്യമുള്ള ഓഹരികളാണ് വില്‍ക്കുക. ഓരോ വര്‍ഷവും 100 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് കയ്യൊഴിയുകയെന്ന് ഇതോടനുബന്ധിച്ച് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. 2012ലായിരുന്നു ഫേസ്ബുക്ക് സിഇഒ സുക്കര്‍ബര്‍ഗിന്റെയും ചാനിന്റെയും വിവാഹം. പ്രസവാവധിക്ക് ശേഷം തിരിച്ചെത്തിയാല്‍ കൂടുതല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും സുക്കര്‍ബര്‍ഗും ചാനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: