മുംബൈ: പാരീസില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഹസ്തദാനം നല്‍കിയത് വലിയ സഹിഷ്ണുതായാണെന്ന് ശിവസേന. ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ഹസ്തദാനം ചെയ്യുകയും ചെയ്തത്.
അസഹിഷ്ണുതയുടെ പേരില്‍ മുറവിളികൂട്ടുന്നവര്‍ ഇത് കാണേണ്ടതാണ്, മോദി പ്രദര്‍ശിപ്പിച്ചതാണ് ഏറ്റവും വലിയ സഹിഷ്ണുതയെന്ന് ശിവസേന ചൂണ്ടിക്കാട്ടി. ശിവസേന മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അസഹിഷ്ണുതയുടെ പേരില്‍ ആര്‍ക്കും രാജ്യം വിട്ട് പോകേണ്ട ആവശ്യകതയില്ല. രാജ്യം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്.
പാക് ഭീകരര്‍ നമ്മുടെ സൈനികരെ കൊല്ലുമ്പോഴും വളരെ മാന്യമായിട്ടാണ് പ്രധാനമന്ത്രി ഹസ്തദാനം നടത്തിയത്. രാജ്യവും മോദിയും ഇതിലും വലിയ സഹിഷ്ണുതയെങ്ങനെയാണ് കാണിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെക്കുറിച്ച് തീര്‍ച്ചയായും മോദി ഷെരീഫുമായി സംസാരിച്ചിരിക്കും. മോദി ചെയ്യുന്നതെല്ലാം രാജ്യത്ത് നല്ല ദിനങ്ങള്‍ കൊണ്ടുവരുന്നതിനായിട്ടാണ്.
ഈ ലക്ഷ്യത്തോടെ തന്നെയാണ് മോദിയുടെ വിദേശപര്യടനങ്ങളും. ചെറിയ രാജ്യമായ നേപ്പാള്‍ പോലും നമ്മുടെ സൈനികരെ പിടിച്ചുവെച്ച് നമുക്ക് താക്കീത് നല്കുന്നു. നമ്മള് മുന്നോട്ട് പോകുന്നത് ശരിയായ ദിശയിലൂടെയാണെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ആവശ്യം. പാരീസില്‍ ഷെരീഫ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത് പോലെ ഒരു ദിവസം നേപ്പാള്‍ നേതാവും മോദിയുമായി കൂടിക്കാഴ്ച നടത്തി എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും ശിവസേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: