പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്തെന്ന കേരളത്തിന്റെ സ്വപ്നത്തിന് ദയനീയ അന്ത്യം. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ഹിമാചല്‍പ്രദേശിനോട് ആറ് വിക്കറ്റിന് തോല്‍വി വഴങ്ങിയതോടെയാണ് കേരളത്തിന്റെ സ്വപ്നം പൊലിഞ്ഞത്. സ്പിന്നിനെ അമിതമായി തുണയ്ക്കും ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മാറുകയും ചെയ്ത പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ ആദ്യ ഇന്നിംഗ്സിലേതുപോലെ രണ്ടാം ഇന്നിംഗ്സിലും കേരളം തകര്‍ന്നടിയുകയായിരുന്നു. തകര്‍പ്പന്‍ വിജയത്തോടെ ഹിമാചല്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയും ചെയ്തു.
ഹിമാചലിനെതിരെ ജയിച്ചിരുന്നുവെങ്കില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ ബര്ത്തുറപ്പിക്കാമായിരുന്നു. സ്കോര്‍ ചുരുക്കത്തില്‍: കേരളം 103, 83, ഹിമാചല്‍പ്രദേശ് 163, 24ന് നാല്. പ്രശാന്ത് ചോപ്രയാണ് മാന്‍ ഓഫ് ദി മാച്ച്.
ഒന്നര ദിവസം കൊണ്ടാണ് മത്സരം അവസാനിച്ചത്. വിജയത്തോടെ 8 കളികളില്‍ നിന്ന് 30 പോയിന്റുമായി ഹിമാചലാണ് ഗ്രൂപ്പ് സിയില്‍ ഒന്നാമത്.
രണ്ടാമിന്നിങ്സില്‍ 24 മാത്രം മതിയായിരുന്ന ഹിമാചല്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം സ്വന്തമാക്കിയത്. രണ്ടോവര്‍ മാത്രമെറിഞ്ഞ സ്പിന്നര്‍ മോനിഷാണ് റണ്ണൊന്നും വിട്ടുകൊടുക്കാതെ നാലു വിക്കറ്റും വീഴ്ത്തിയത്. നാലു പേരും ബൗള്‍ഡാവുകയായിരുന്നു. അന്‍കുഷ് ബെയ്ന്‍സ് (9), പ്രശാന്ത് ചോപ്ര (0), പരസ് ദോഗ്ര (0), റോബിന് ബിസ്ത് (0) എന്നിവരെയാണ് മോനിഷ് മടക്കിയത്. പത്ത് റണ്ണെടുത്ത കാല്‍സി പുറത്താകാതെ നിന്നു.
ഒന്നാമിന്നിങ്സില്‍ 63 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സില്‍ വെറം 83 റണ്‍സിന് ഓള് ഔട്ടായി.
ഇടങ്കയ്യന്‍ സ്പിന്നര്‍ ബിപുല്‍ ശര്‍മ്മയാണ് രണ്ടാമിന്നിങ്സില്‍ കേരളത്തെ തകര്‍ത്ത്. 10.2 ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുനല്‍കി ആറ് വിക്കറ്റുകളാണ് ബിപുല്‍ വീഴ്ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് തന്നെയാണ് രണ്ടാമിന്നിങ്സിലും കേരളത്തിന്റെ ടോപ്സ്കോറര്‍. ആദ്യ ഇന്നിങ്സില്‍ 25 റണ്‍സ് നേടിയ സഞ്ജു രണ്ടാം ഇന്നിങ്സില്‍ 19 റണ്‍സ് സ്വന്തമാക്കി. സഞ്ജു റണ്ണൗട്ടായാണ് മടങ്ങിയത്. സഞ്ജുവിനെ കൂടാതെ രണ്ടക്കം കടന്നവര്‍ മൂന്നുപേര്‍. രോഹന് പ്രേം 15 ഉം മുഹമ്മദ് അസറുദ്ദീനും റോബര്‍ട്ട് ഫെര്‍ണാണ്ടസും 14 റണ്‍ വീതവും നേടി. ജഗദീഷ് എട്ടും സച്ചിന് ബേബി നാലും റണ്‍സ് നേടി പുറത്തായി.
ബാറ്റിംഗ് തകര്‍ച്ച ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ കാര്യമായ അഴിച്ചുപണി നടത്തിയാണ് മൂന്നാം ദിവസം കേരളം ഇറങ്ങിയത്. അക്ഷയ് കോടോത്തും മുഹമ്മദ് അസ്ഹറുദ്ദീനുമായിരുന്നു ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തതെങ്കിലും കാര്യമുണ്ടയില്ല. കൃത്യമായ ഇടവേളകളില്‍ ഹിമാചല്‍ ബൗളര്‍മാര്‍ വിക്കറ്റകുള് പിഴുതതോടെ 83 റണ്‍സിന് കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: