മാവേലിക്കര: സമത്വമുന്നേറ്റയാത്ര ഒരു സമുദായത്തോടുമുളള വെല്ലുവിളിയല്ലെന്നും, അവഗണന മാത്രം അനുഭവിക്കുന്ന ഹിന്ദു സമൂഹത്തിനെ അവഗണിക്കാതിരിക്കാനുള്ള യാത്രയാണിതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമത്വമുന്നേറ്റയാത്രയ്ക്ക് മാവേലിക്കരയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമങ്ങളും, ചട്ടങ്ങളും ഒരു വിഭാഗത്തിന് മാത്രമായി തീറെഴുതി നല്‍കിയിരിക്കുകയാണ്. നീതി പങ്കിടുന്ന കാര്യം വരുമ്പോള്‍ ഒരുപോലെയാകണം. ഇത് നിഷേധിക്കുമ്പോഴാണ് ജാതി ചിന്ത ഉയരുന്നത്. ഇന്ന് സമ്പത്ത്, വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെല്ലാംതന്നെ ന്യൂനപക്ഷങ്ങളുടെ കൈയിലാണ്.
ഇവിടെയുളള നിയമങ്ങളും ഇവര്‍ക്ക് അനുകൂലമാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതിയുടെ പേരില്‍ നീതി നഷ്ടപ്പെട്ടപ്പോഴാണ് സമത്വമുന്നേറ്റയാത്ര എന്ന ആശയം ഉടലെടുത്തത്. എന്നാല്‍ ഇവിടുത്തെ ഇടത്-വലത് മുന്നണികളും, ചില ദൃശ്യമാധ്യമങ്ങളും സമത്വമുന്നേറ്റയാത്രയോട് വിവേചനം കാട്ടി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, എന്ത് പ്രതിസന്ധിയെയും തരണംചെയ്യുവാനുള്ള ആര്‍ജ്ജവം യാത്രയില്‍ ഉടനീളം ലഭിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
സ്ഥിരതയില്ലാത്ത അഭിപ്രായ പ്രകടനങ്ങളിലൂടെ കോണ്‍ഗ്രസിനെതന്നെ വെട്ടിലാക്കുന്ന സുധീരന് യഥാര്‍ത്ഥ തുഗ്ലക്ക് രാജാവാണ്. സമ്പന്നന്മാര്ക്ക് വേണ്ടി മാത്രമാണ് ഇടതുപക്ഷം പറയുന്നത്. മുസ്ലിം-ക്രിസ്ത്യന്‍ സ്ഥാപനങ്ങളുടെ കണക്ക് ആവശ്യപ്പെടാന്‍ ധൈര്യമില്ലാത്തവര്‍ക്ക് ഇപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന്റെ കണക്കാണ് ആവശ്യം. പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച് ഹിന്ദു കൂട്ടായ്മ ഇല്ലാതാക്കാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നത്. നീതി നിര്‍വ്വഹണം നടത്തുമ്പോള്‍ മാനദണ്ഡം വേണം. ചില സുദായത്തില്പ്പെട്ടവര് മരിക്കുമ്പോള്‍ സഹായമായി എത്തുകയും, ഭൂരിപക്ഷ സമുദായംഗങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ തിരിഞ്ഞുനോക്കാത്തതുമാണ് താന്‍ ചോദ്യം ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിയമസഭയില്‍ ഹിന്ദു എന്ന രണ്ടക്ഷരം പറഞ്ഞാല്‍ സുനാമി വരുമെന്ന് കരുതുന്നവരാണ് ഇരുമുന്നണികളുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.വി. ബാബു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സമത്വമുന്നേറ്റയാത്രയെ വിവാദങ്ങളില്‍ മുക്കിക്കൊല്ലാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്നും യാത്രയില്‍ ഉന്നയിച്ചിട്ടുള്ള പതിനാല് ആവശ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് അനാവശ്യമാണ് എന്ന് പറയാന്‍പോലും ഇരുമുന്നണികള്‍ക്കും കഴിയില്ലെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു. മന്നത്തുപത്മനാഭന് അടക്കമുളള നേതാക്കള്‍ തിരുവന്തപുരത്തേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മപുതുക്കലാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ശംഖുമുഖത്തേക്ക് പ്രയാണം ആരംഭിച്ച സമത്വമുന്നേറ്റയാത്രയെന്ന് സമസ്ത നായര്‍ സമാജം സംസ്ഥാനപ്രസിഡന്റ് പെരുമറ്റം രാധാകൃഷ്ണന് പറഞ്ഞു.
എസ്എന്‍ഡിപി യോഗം കാര്‍ത്തികപ്പള്ളി താലൂക്ക് യൂണിയന് പ്രസിഡന്റ് കെ. അശോകപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, മാവേലിക്കര എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സുഭാഷ് വാസു, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, ശ്രീകൃഷ്ണാശ്രമം രാമചന്ദ്രസ്വാമി, ധീവരമഹാസഭ പ്രസിഡന്റ് സ്വാമി ഗോരഖ്നാഥ്, പാണന് സമുദായ മുന്നണി നേതാവ് തഴവ സഹദേവന്, പട്ടിക ജാതി ഏകോപന സമിതി നേതാവ് പി. ശശികുമാര്‍, നീലകണ്ഠന് മാസ്റ്റര്‍, കായംകുളം എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി പ്രദീപ് ലാല്‍, അഡ്വ. സംഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട് ചെങ്ങന്നൂരിലും യാത്രയ്ക്ക് സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: