കോഴിക്കോട്: കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി കിണറ്റില്‍ വീണപ്പോള്‍ ജീവന് രക്ഷിക്കാനിറങ്ങിയ ഹരിത്കുമാറിന് നഷ്ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഈ യുവാവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമോ രാഷ്ട്രീയനേതാക്കളുടെ പിന്തുണയോ കിട്ടിയില്ല. കോഴിക്കോട് നല്ലൂരില്‍ പെട്രോള്‍ പമ്പ് മാനേജരായ പട്ടു എന്ന ഹരിത്കുമാറിനോണ് ഈ ദുര്യോഗം.
2012 ഏപ്രില്‍ 17 നായിരുന്നു സംഭവം. പെട്രോള്‍ പമ്പിനടുത്ത പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ പന്ത് അടുത്തുള്ള കിണറ്റില്‍ വീണു. പന്തെടുക്കാനായി പതിനാലു വയസ്സുകാരനായ ഷെഫീക്ക് കിണറ്റില്‍ ഇറങ്ങി. തുടര്‍ന്ന് ഷെഫീഖ് ശ്വാസം മുട്ടി കിണറ്റില്‍ കിടന്ന് പിടഞ്ഞു. ഇതു കണ്ട പെയിന്റിങ് തൊഴിലാളി തൗഫീക്ക്, രവി എന്നിവര്‍ കിണറ്റില്‍ ഇറങ്ങാന്‍ ശ്രമിച്ചു, എന്നാല്‍ ശ്വാസം കിട്ടാതായതോടെ അവര്‍ക്ക് പിന്തിരിയേണ്ടിവന്നു. പക്ഷേ, ഷഫീക്കിന്റെ ദീനസ്വരം കേട്ടുനില്ക്കാന് കഴിയാതെ രണ്ടും കല്‍പ്പിച്ച് ഹരിത് കുമാര്‍ കിണറ്റിലേക്കിറങ്ങുകയായിരുന്നു. ഷെഫീക്കിനെ എങ്ങിനെയെങ്കിലും രക്ഷിക്കാമെന്ന ചിന്തയേ അപ്പോള്‍ 38 കാരനായ ആ യുവാവിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ വിധി മറിച്ചായിരുന്നു. ഷഫീക്കും രക്ഷിയ്ക്കാനിറങ്ങിയ ഹരിത് കുമാറും മരണത്തിലേക്ക് പതിച്ചു.
ഹരിതിന്റെ ആശ്രിതരെ ആശ്വസിപ്പിക്കാന്‍ ഏറെപ്പേരെത്തി. എം.കെ. രാഘവന് എംപിയും കൂട്ടത്തിലുണ്ടായിരുന്നു. മന്ത്രിമാരൊന്നും ആവഴിക്ക് പോകാത്തതുകൊണ്ട് വെള്ളയിലെ തെക്കരകംപറമ്പ് കോളനിയിലെ രണ്ടരസെന്റ് ഭൂമിയിലേക്ക് ആരുമെത്തിയില്ല. തെക്കരകംപറമ്പ് രാജന്റെയും ലളിതയുടെയും ഏക മകനാണ് അകാലത്തില്‍ വിയോഗമടഞ്ഞത്. മങ്ങാട്ടുനിലം ബഷീര്‍-ഷെരീഫ ദമ്പതികളുടെ മകനായിരുന്നു മരിച്ച ഷെഫീക്ക്.
സര്‍ക്കാരിന്റെ കാരുണ്യം ലഭിക്കുമെന്ന പ്രതീക്ഷ ഈ കുടുംബത്തിനുണ്ടായിരുന്നു. ഭഗിനി, വിജില എന്നീ രണ്ട് സഹോദരിമാരെയും പ്രായമായ മാതാപിതാക്കളുടെയും ഏക സംരക്ഷകനായിരുന്നു ഹരിത് കുമാര്‍. നാട്ടുകാര്‍ക്കിടയിലും, കൂട്ടുകാര്‍ക്കിടയിലും പട്ടുവെന്നറിയപ്പെട്ട ഈ മനുഷ്യസ്നേഹിയുടെ സദ്പ്രവൃത്തി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആശ്വാസധനം നല്‍കിയത് സംബന്ധിച്ച് വിവാദം കത്തിനില്ക്കുമ്പോള് ഹരിത് കുമാറിനെ സര്‍ക്കാര്‍ അവഗണിച്ചു എന്ന വാര്‍ത്തയിലും ഒരു സത്യമുണ്ട്. സര്‍ക്കാര്‍ പരിഗണിക്കുന്നത് മനുഷ്യസ്നേഹത്തെയല്ല. മതത്തെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: