തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിനെതിരെ സോളാര്‍ ഉള്‍പ്പടെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയരുന്നതിനൊപ്പം ലൈഗിംകാതിക്രമ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. അതിലെല്ലാം ആരോപണ വിധേയരായിരുന്നത് മന്ത്രിമാരും നേതാക്കളുമായിരുന്നെങ്കില് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ ലൈഗിംകാരോപണത്തില്‍ പെട്ടിരിക്കുകയാണ്.
കേരള ചരിത്രത്തില്‍ ഇത്തരമൊരു നാണംകെട്ട സംഭവം ആദ്യമാണ്. ആരോപണത്തിന്റെ സത്യസ്ഥിതി എന്തായിരുന്നാലും ആരോപണം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി സംശയത്തിന്റെ നിഴലിലാണ്. അതിനാല്‍ ഇതിനെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തു വരുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പ്രസ്താവനയില്‍ പറഞ്ഞു.
സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനുമുള്ള പങ്ക് ആദ്യം മുതല്‍ പറഞ്ഞിരുന്നത് ബിജെപിയാണ്. മുഖ്യമന്ത്രിക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്ന് മുരളീധരന് പറഞ്ഞു. സരിതയും ബിജുരാധാകൃഷ്ണനും ചേര്‍ന്ന് ടീം സോളാര്‍ കമ്പനി തുടങ്ങിയതും അതിലേക്ക് നിക്ഷേപകരെആകര്ഷിച്ചതുമെല്ലാം ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്താലും സഹായത്താലുമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വസ്തുതകള്‍ തെളിയിക്കുന്നത്.
പലഘട്ടങ്ങളിലും സരിതയും ബിജുവും ഉമ്മന്‍ചാണ്ടിയെ ഇതിന്റെ ആവശ്യങ്ങള്‍ക്കായി കണ്ടിട്ടുണ്ട്. ബിജുവിന്റെ പക്കല്‍ ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും സരിതയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളുണ്ടെന്ന് അറിയാവുന്നതിനാലാണ് മൊഴിനല്‍കാന്‍ ബിജുവരാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. ഇതിലും ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്നു വേണം കരുതാന്‍.
ബിജുവിന്റെ പക്കലുള്ള തെളിവുകള്‍ കമ്മീഷനുമുന്നിലോ മാധ്യമ പ്രവര്‍ത്തകരിലോ എത്താതിരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥരെയും പോലീസിനെയും ഉപയോഗിക്കുകയാണ്. ബിജു രാധാകൃഷ്ണനു നേരെ ഭീഷണിയും പ്രലോഭനങ്ങളും നടത്താന്‍ ഉമ്മന്‍ചാണ്ടി തന്നെ നേതൃത്വം നല്‍കുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ ഷിബു ബേബി ജോണ്‍. എ.പി അനില്‍ കുമാര്‍, ഹൈബി ഈഡന് എം. എല്‍.എ., ആര്യാടന് ഷൗക്കത്ത്, അനില്‍കുമാറിന്റെ പി.എ. നസറുള്ള എന്നിവരും സരിതയെ ലൈംഗികമായി ഉപയോഗിച്ചുവെന്നും ബിജു മൊഴി നല്‍കുക മാത്രമല്ല ചെയ്തിരിക്കുന്നത്. അതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുന്നു. വളരെ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയ ബിജുരാധാകൃഷ്ണന്റെ ജീവന് തന്നെ അപകടത്തിലാകുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍ അയാളുടെ സുരക്ഷ വര്ദ്ധിപ്പിക്കാണം.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ബിജുവിന്റെ പക്കലുള്ള സിഡി വിളിച്ചുവരുത്തി പരിശോധിക്കാനും ആരോപണങ്ങള്‍ സത്യമാണെങ്കില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാനും സോളാര്‍ അന്വേഷണ കമ്മീഷന് തയ്യാറാകണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കെതിരെയും ഉയരാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഉണ്ടായിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: