തിരുവനന്തപുരം: പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതിക്ക് കലാ കേരളത്തിന്റെ അന്ത്യാഞ്ജലി. അര്‍ബുദ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി ചികിത്സയിലായിരുന്നെങ്കിലും കലയോടുള്ള ആഭിമുഖ്യം കൊണ്ട് അരങ്ങില്‍ എത്തുക പതിവായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് അവസാനമായി നങ്ങ്യാര്‍കൂത്ത് അതരിപ്പിച്ചത്. കരമന കാര്‍ത്തിക നഗറിലുള്ള സതിയുടെ വീട്ടിലെ രംഗശ്രീ കലാകേന്ദ്രത്തില്‍ മാസം തോറും നങ്ങ്യാര്‍കൂത്ത് നടത്തിവരാറുണ്ട്.
മഹാകവി വള്ളത്തോളിന്റെ ഗുരുവും ശിഷ്യനും എന്ന കൃതിയെ ആധാരമാക്കി ഏകദന്തം എന്ന ഭാഗമാണ് അവസാനമായി സതി അരങ്ങില്‍ അവതരിപ്പിച്ചത്. കലയോടുള്ള അഭിനിവേശംകൊണ്ട് ഒരു മണിക്കൂര്‍ തുടര്‍ച്ചയായി അവതരിപ്പിച്ചത് ഒരിക്കലും മറക്കാനാകില്ലെന്ന് നങ്ങ്യാര്‍കൂത്ത് കലാകാരി മാര്‍ഗി ഉഷ പറഞ്ഞു.
കേരള കലാമണ്ഡലത്തില്‍ അദ്ധ്യാപികയായി ജോലിചെയ്യുകയായിരുന്ന സതി വിദ്യാരംഭത്തിനാണ് അവസാനമായി വീട്ടിലെത്തിയത്. തുടര്‍ന്ന് അനാരോഗ്യം മൂലം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. നവംബര്‍ 19 ന് ആണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്.
കലാകാരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാ തുറകളില്‍നിന്ന് നിരവധി പേര് എത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വി. എസ്. ശിവകുമാര്‍, കെ.സി. ജോസഫ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, എം.എ. ബേബി എംഎല്‍എ, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന് തുടങ്ങിയ പ്രമുഖര്‍ മാര്‍ഗി സതിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
കലാ സാംസ്കാരികരംഗത്തെ പ്രമുഖരായ സൂര്യ കൃഷ്ണമൂര്‍ത്തി, നോട്ടം എന്ന സിനിമയുടെ സംവിധായകന് ശശി പറവൂര്‍, സംവിധായകനായ സുകുമാരന്‍ നായര്‍, മാര്‍ഗി നാട്യ കലാ കേന്ദ്രത്തിലെ കലാകാരന്മാരായ മാര്‍ഗി മധു, ഉണ്ണികൃഷ്ണന് നമ്പ്യാര്‍, മാര്‍ഗി വിജയകുമാര്‍, മാണി ഗുരുകുലത്തിലെ മാണി, മാര്‍ഗിയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും കേരള കലാമണ്ഡലത്തിലെ കലാകാരന്മാരും ശിഷ്യരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മാര്‍ഗി സതിയോടുള്ള ആദരസൂചകമായി ഇന്നലെ മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന പ്രതിമാസ പരിപാടിയായ ബ്രഹ്മചാരിക്കൂത്ത് മാറ്റിവച്ചു. ആ വേദി സതിയെ അനുസ്മരിക്കാനുള്ള വേദിയാക്കിമാറ്റി കലാകാരന്മാര് ആദരവ് പ്രകടിപ്പിച്ചു. ഇന്നലെ മൂന്നിന് കരമന ബ്രാഹ്മണ് ശ്മശാനത്തിലായിരുന്നു സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: