തിരുവനന്തപുരം: സംസ്ഥാനത്തെ പാഠപുസ്തക അച്ചടിയില്‍ വ്യാപക ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. സ്വകാര്യ പ്രസിന് നല്കിയ ടെണ്ടറിലാണ് ക്രമക്കേട് കണ്ടെത്തിയത്. സുതാര്യമല്ലാതെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച സി- ആപ്റ്റ് എംഡി സജിത് വിജയരാഘവനെ പുറത്താക്കണമെന്നും ഇതുസംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ധനകാര്യ പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തു.
ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളുടെ പാഠ പുസ്തകങ്ങള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സി-ആപ്റ്റിനെ ഏല്പിച്ചത്. ഓര്‍ഡര്‍ സ്വീകരിച്ച സി-ആപ്റ്റ് അച്ചടി മണിപ്പാല്‍ ടെക്നോളജീസിനെ ഏല്പിക്കുകയായിരുന്നു.കുറഞ്ഞ സമയത്തില്‍ 43 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സാങ്കേതിക സംവിധാനം ഇല്ലെന്ന കാര്യം മറച്ചുവച്ചായിരുന്നു സി-ആപ്റ്റ് കരാര്‍ ഏറ്റെടുത്തത്.സ്വകാര്യ പ്രസിന് നല്കിയ ടെണ്ടര്‍ നടപടികള്‍ സുതാര്യമായിരുന്നില്ല. സ്റ്റോക്ക് പര്‍ച്ചേസ് റൂളും മറികടന്നായിരുന്നു നടപടികള്‍.
ടെണ്ടര്‍ പരസ്യത്തില്‍ വ്യക്തതയില്ലായിരുന്നു.ജൂണ്‍ 8 ന് ഇ-ടെണ്ടര്‍ ക്ഷണിച്ച് 11 ന് അവസാനിപ്പിച്ചു. ഗ്യാരന്റി ബാങ്ക് വഴി സമര്‍പ്പിക്കാന്‍ കുറഞ്ഞത് 48 മണിക്കൂര്‍ വേണം. മണിപ്പാല്‍ ടെക്നോളജീസ് മാത്രം കുറഞ്ഞ സമയത്തിനുള്ളില്‍ ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിച്ചു.വേറൊരു സ്ഥാപനത്തിനും ബാങ്ക് ഗ്യാരണ്ടി നല്കാന് കഴിഞ്ഞില്ല. അതിനാല്‍ കുറഞ്ഞ തുകയ്ക്ക് ടെണ്ടര്‍ നല്കിയ മറ്റു രണ്ട് സ്ഥാപനങ്ങള്‍ പുറത്തായി.
മണിപ്പാല്‍ ടെക്നാളജീസ് നല്കിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കണമെന്ന് സജിത് വിജയരാഘവന് ഉടന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നുള്ള നടപടികളെല്ലാം സ്വകാര്യ പ്രസിന് വഴിവിട്ട സഹായം ചെയ്യലായിരുന്നു. എംഡിയെ തല്‍ സ്ഥാനത്തു നിന്നു പുറത്താക്കി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: