മൂവാറ്റുപുഴ: സ്വര്‍ണ്ണക്കടത്തിന് പിന്നാലെ കള്ളനോട്ടും മൂവാറ്റുപുഴയില്‍ വ്യാപകമാകുന്നു. കള്ളനോട്ടുമായി ഇതരസംസ്ഥാനതൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശി മിത്തു ഷേയ്ക്ക് (21)നെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. 65,000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. മൂവാറ്റുപുഴ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ പരിശോധനയില്‍ കള്ളനോട്ടുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാധാരണ ആയിരം രൂപ നോട്ടുകളോട് അതേ സാമ്യത്തിലുള്ള നോട്ടുകളാണ് കണ്ടെത്തിയത്. യഥാര്‍ത്ഥ പരിശോധന നടത്തിയാല്‍ മാത്രമേ കള്ളനോട്ടാണെന്ന് കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മിത്തു മൂവാറ്റുപുഴയിലും തൊടുപുഴയിലുമാണ് നോട്ടുകള്‍ മാറിക്കൊണ്ടിരുന്നത്. ആയിരത്തിന്റെ നോട്ടുകള്‍ കടകളില്‍കയറി നൂറോ ഇരുനൂറോ മുടക്കി സാധനങ്ങള്‍ വാങ്ങിയശേഷം ആയിരംരൂപ മാറ്റിയെടുക്കുകയാണ് പതിവ്. സംശയം തോന്നിയതിനെതുടര്‍ന്ന് ചില വ്യാപാരികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
കാവുംങ്കര വണ്‍വേ റോഡില്‍ സ്വകാര്യ ലോഡ്ജില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. യുവാവിന് നിരവധിപേര്‍ സഹായികളുണ്ടെന്നാണ് അറിവ്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങളിലും വ്യാപാരത്തിനായി നിര്‍മ്മിച്ച മുറികളിലും ലോഡ്ജുകളിലും ആയിരക്കണക്കിന് ബംഗ്ലാദേശികളുള്പ്പെടെയുള്ളവര് താമസിക്കുന്നുണ്ട്. ബ്രൗണ്‍ഷുഗറും കഞ്ചാവും മയക്കുമരുന്നുമുള്‍പ്പെടെ നിരവധി നിയമവിരുദ്ധ വ്യാപരശൃംഖലകള് ഇവരെ കേന്ദ്രീകരിച്ച് നടക്കുന്നതായി സൂചനയുണ്ട്. എക്സൈസ് സംഘത്തിനോ പോലീസിനോ പിടികൊടുക്കാത്ത തരത്തിലാണ് ഈസംഘത്തിന്റെ നീക്കം.
പല ലോഡ്ജുകളും നികുതിയടക്കാതെയും ലൈസന്‍സില്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതരസംസ്ഥാനക്കാരെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിനോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ ശ്രമിക്കാറില്ല. അന്യസംസ്ഥാനത്ത് നിന്ന് തൊഴില്‍തേടിയെത്തുന്ന ഇവരെ സംരക്ഷിക്കുന്നതധികവും സ്വകാര്യ കെട്ടിടയുടമകളാണ്. ഇതിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് ഉടമകള്‍ നേടിയെടുക്കുന്നത്. താമസത്തിനെത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിക്കാതെ വന്‍തുകവാങ്ങി താമസമൊരുക്കികൊടുക്കുകയാണിവിടെ. ഇതിനായി ഇടനിലക്കാരും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: