കോട്ടയം: വിട്രിയൊ റെറ്റിനല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന 24ാമത് ദേശീയ സമ്മേളനം കുമരകത്തെ ബാക്ക്വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ട് ആന്റ് കണ്വെന്ഷന് സെന്ററില്‍ ഇന്നാരംഭിക്കും. കണ്ണിന്റെ സുപ്രധാന ഭാഗങ്ങളായ വിട്രിയസ്, റെറ്റിന എന്നിവയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്ന വൈദ്യശാസ്ത്ര ശാഖയാണിത്. വിട്രിയൊ റെറ്റിനല്‍ രോഗങ്ങളുടെ ചികിത്സയില്‍ വൈദ്യശാസ്ത്ര മേഖലയിലുണ്ടായിട്ടുള്ള ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളാണ് സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുക. കേരള ഹെല്‍ത്ത് സയന്സ്യൂണിവേഴ്സിറ്റി വൈസ് ചാന്സ്ലര് ഡോ: എം. കെ. സി.നായര്‍ വൈകിട്ട് ആറ് മണിക്ക് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. കണ്ണുകള്‍ക്ക് മുന്‍പ് നടത്തിയിരുന്ന പല സങ്കീര്‍ണമായ ചികിത്സകളുടെയും, ശസ്ത്രക്രിയകളുടെയും സ്ഥാനത്ത് നൂതന സാങ്കേതിക വിദ്യകളുടെ വരവോടെ കൃത്യത കൂടിയതും, സങ്കീര്‍ണത കുറഞ്ഞതുമായ മിനിമല്‍ ഇന്‍വേസീവ് ശസ്ത്രക്രിയകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു എന്ന് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്മാന് ഡോ: വി. നരേന്ദ്രന് പറഞ്ഞു. ആധുനിക നേത്ര ചികിത്സയുടെ ഗുണഫലങ്ങള്‍ എല്ലാവര്ക്കും ഉപയുക്തമാക്കാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്. അസുഖങ്ങള്‍ പെട്ടെന്ന് ഭേദപ്പെടുത്താനും ഇതുവഴി സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വേദികളില്‍ വ്യത്യസ്ത ട്രാക്കുകളിലായി നടക്കുന്ന ശാസ്ത്ര പരിപാടികള്‍ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ: തോമസ് ചെറിയാന് വിശദീകരിച്ചു. റെറ്റിനയെ ബാധിക്കുന്ന വിവിധ അസുഖങ്ങള്‍ സംബന്ധിച്ച് പ്രത്യേക സെഷനുകള്‍ നടക്കും. റെറ്റിന വേര്‍പെടല്‍, മാക്യുലാര്‍ സുഷിരങ്ങള്‍, പ്രായാധിക്യം കൊണ്ടുള്ള മാക്യുലാര്‍ ക്ഷയം, ഡയബെറ്റിക് റെറ്റിനോപ്പതി എന്നീ സുപ്രധാന വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ നേതൃത്വം നല്‍കും. റെറ്റിനല്‍ രോഗചികിത്സയില്‍ പ്രശസ്തിയാര്‍ജിച്ച അമേരിക്കന്‍ വിദഗ്ധനായ ഡോ: നീല്‍ ബ്രസ്ലര് അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും, ശ്രീലങ്കന്‍ വിട്രിയൊ റെറ്റിനല്‍ സൊസൈറ്റി അംഗങ്ങളും അന്താരാഷ്ട്ര വിദഗ്ധരുമടക്കം അറുനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: