തിരുവനന്തപുരം: 83-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പദയാത്ര തൃശൂര്‍ കൂര്‍ക്കഞ്ചേരി മഹേശ്വര ക്ഷേത്രത്തില്‍ നിന്നും 16ന് ആരംഭിക്കും. പുണ്യ സങ്കേരങ്ങളില് സഞ്ചരിച്ച് പദയാത്ര 25ന് ശിവഗിരിയില്‍ എത്തിച്ചേരും. 83-ാമത് ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ തീയതികളിലായി നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, അന്നാ ഹസാരെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി തുടങ്ങിയവര്‍ പങ്കെടുക്കും. 30ന് രാവിലെ സോണിയാഗാന്ധി തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംബന്ധിക്കും. തീര്ത്ഥാടനത്തോടനുബന്ധമായി കേരളത്തില്‍ അഞ്ചുമേഖലകളിലായി നടത്തുന്ന സമ്മേളനങ്ങള്‍ ആരംഭിച്ചു. തലശ്ശേരിയില്‍ 5ന് നടക്കുന്ന മേഖലാ സമ്മേളനം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ ആസ്പദമാക്കി 12 മഹാസമ്മേളനങ്ങള്‍ നടക്കും.
തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള പദയാത്രയില്‍ പങ്കെടുക്കുന്ന പദയാത്രികര്‍ക്കുള്ള പീതാംബരദീക്ഷ 6ന് രാവിലെ 10ന് ആലുവ അദ്വൈതാശ്രമത്തില്‍ നടക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ഉദ്ഘാടനം ചെയ്യും. 20 മുതല്‍ 29വരെ ഗുരുധര്‍മ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തില്‍ ഗുരുധര്‍മ്മ പ്രബോധന പരമ്പര, കവി സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 20ന് ശിവഗിരി എക്സിബിഷന് ഗ്രൗണ്ടില്‍ ശിവഗിരി വിഷന്‍ എന്ന കാര്‍ഷിക വ്യാവസായിക മെഡിക്കല്‍, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവും വ്യാപാരമേളയും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: