ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയിലുണ്ടായ വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെട്ടു. 14 ഓളം പേര്‍ക്ക് പരിക്കേറ്റു. സാന്‍ ബെര്‍നാര്‍ഡിനോയിലെ സാമൂഹ്യ സേവന ഏജന്‍സിയിലായിരുന്നു വെടിവയ്പ് നടന്നത്. ഭിന്നശേഷിയുള്ള മുതിര്‍ന്നവരെ പരിപാലിക്കുന്ന കേന്ദ്രമാണിത്.
ഇന്ത്യന്‍ സമയം വ്യാഴ്യാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ആക്രമണം ഉണ്ടായത്. സൈനികരുടേതിന് സമാനമായ വേഷം ധരിച്ചെത്തിയ അക്രമികള്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയും തുരുതുരാ നിറയൊഴിക്കുകയുമായിരുന്നു. ജനങ്ങളെ പൂട്ടിയിട്ട ശേഷമായിരുന്നു കൂട്ടക്കൊല. പ്രദേശത്തെ ആരോഗ്യവിഭാഗത്തിന്റെ ക്രിസ്മസ് പാര്‍ട്ടി ഈ കേന്ദ്രത്തില്‍ നടന്നിരുന്നു.
കെട്ടിടത്തില്‍ കടന്നു കൂടിയ ആക്രമികള്‍ ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു. ഇതോടപ്പം തന്നെ സ്ഫോടക വസ്തു എന്നു സംശയിക്കുന്ന ഉപകരണം ആയുധധാരികള്‍ ഉപേക്ഷിച്ചതായി പോലിസ് പറഞ്ഞു. ആക്രമികളെന്നു കരുതുന്ന വനിതയുള്‍പ്പെടെ രണ്ടുപേരെ പോലിസ് വെടിവച്ചു കൊലപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ആക്രമികളെ റസിഡന്‍ഷ്യല്‍ മേഖലയില്‍ വച്ചാണ് പോലിസ് പിന്തുടര്ന്ന് വെടിവച്ചത്.
ആക്രമണത്തിന് നാലു മണിക്കൂറിനു ശേഷം നഗരത്തിലെ ജനവാസ മേഖലയില്‍ അക്രമികള്‍ സഞ്ചരിച്ചിരുന്ന എസ്യുവി പോലീസ് കണ്ടെത്തി. വാഹനത്തിന്റെ കണ്ണാടി വെടിയുണ്ട തുളഞ്ഞു കയറിയ നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: