ചെന്നൈ: കനത്തമഴയും വെള്ളപ്പൊക്കവും മൂലം തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 269 ആയി. ദുരിതക്കയത്തിലായ തമിഴ്നാട്ടിലെ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിലേക്കു തിരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനു എല്ലാ സഹായവും കേന്ദ്രം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യവിതരണത്തിനു മഴ പ്രതികൂലമാകുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസമായി 8480 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അതില്‍ 940 കോടി രൂപ അടിയന്തരാശ്വാസമായി അനുവദിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു.
നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയ്ക്കാണു തമിഴ്നാട് സാക്ഷ്യംവഹിക്കുന്നതെന്നും വെള്ളപ്പൊക്കത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടിയായി രാജ്നാഥ് സിംഗ് പറഞ്ഞു. ചെന്നൈ നഗരത്തെ ദുരന്തമേഖലയായി തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്നു റെയില്‍-റോഡ്-വ്യോമ ഗതാഗതങ്ങള്‍ മുടങ്ങി. തീരദേശസേന, ദേശീയ ദുരന്തനിവാരണസേന, കരസേന, വ്യോമസേന, നാവികസേന എന്നിവ സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.
പ്രളയത്തില്‍ ഒരു ലക്ഷത്തോളം പേര് അഭയാര്‍ഥികളാണ്. ദുരന്തവ്യാപ്തി നേരിട്ടു മനസിലാക്കാന്‍ മുഖ്യമന്ത്രി ജയലളിത ഇന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊതു അവധി നല്കാന് സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: