ചെന്നൈ: പ്രളയബാധിത സംസ്ഥാനമായ തമിഴ്നാടിന് ആയിരം കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ധനസഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച 940 കോടി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. 1000 കോടി ഇന്ന് തന്നെ തമിഴ്നാട് സര്‍ക്കാരിന് ലഭ്യമാകും.
ഇന്നലെ ഉച്ചയോടെ ആരക്കോണത്തെത്തിയ പ്രധാനമന്ത്രി ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ ആകാശ നിരീക്ഷണം നടത്തി പ്രളയക്കെടുതികള്‍ നേരിട്ടു കണ്ടു. ചെന്നൈ നഗരത്തെ മുക്കിക്കളഞ്ഞ വെള്ളപ്പൊക്കം സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായും ഗവര്‍ണ്ണര്‍ കെ. റോസയ്യയുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും തമിഴ്നാടിനാവശ്യമായ എല്ലാ സഹകരണവും കേന്ദ്രം സജ്ജമാക്കിയിട്ടുണ്ടെന്നും നരേന്ദ്രമോദി അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലുണ്ടായ ദുരിതം നേരില്‍ കണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ കൂടെയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
270 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത പ്രളയത്തിനാണ് ചെന്നൈ മഹാനഗരവും സമീപ ജില്ലകളും സാക്ഷ്യം വഹിക്കുന്നത്. 100 വര്‍ഷത്തെ ഏറ്റവും ശക്തമായ മഴയാണ് തമിഴ്നാട്ടില്‍ പെയ്തത്. ആയിരക്കണക്കിന് ആളുകളാണ് വീടുപേക്ഷിച്ച് ഉയര്‍ന്ന കെട്ടിടങ്ങളുടെ മുകളിലേക്ക് താമസം മാറ്റിയത്. വ്യോമസേനയുടേയും സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുകളുമാണ് കെട്ടിടങ്ങളുടെ മുകളിലുള്ള ആളുകള്‍ക്ക് ഭക്ഷണപ്പൊതികളെത്തിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 269 പേരാണ് പ്രളയത്തില്‍ മരിച്ചത്. നവംബര്‍ ആദ്യവാരം തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. റെയില്‍, വിമാന മാര്‍ഗ്ഗങ്ങള്‍ എല്ലാം നിലച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരും ചെന്നൈ നഗരത്തില്‍ കുടുങ്ങിക്കിടക്കുകയാണ്.ചെന്നൈ വിമാനത്താവളത്തില്‍ ദിവസങ്ങളായി കുടുങ്ങിക്കിടന്ന നൂറോളം പേരെ ഇന്നലെ വ്യോമസേനയുടെ സി-17 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഹൈദ്രാബാദിലെത്തിച്ചിട്ടുണ്ട്.
മഴയില്‍ ചെന്നൈ മുങ്ങിയതോടെ ഡിസംബര്‍ അഞ്ചാം തീയതി പന്ത്രണ്ട് മണി വരെ ചെന്നൈ സെന്‍ട്രലില്‍ നിന്നും ചെന്നൈ എഗ്മോര്‍ സ്റ്റേഷനില്‍ നിന്നുമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. പലയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ രണ്ട് സ്റ്റേഷനുകളില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരുന്ന സ്പെഷല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. സഹായം തേടി ആയിരക്കണക്കിന് വിളികള്‍ പ്രവഹിക്കുന്നതിനാല്‍ ഹെല്‍പ്പ് ലൈനുകളില്‍ പലതും പ്രതിസന്ധിയിലാണ്
ചെന്നൈ വിമാനത്താവളം അടച്ചിട്ട പശ്ചാത്തലത്തില്‍ ആരക്കോണത്തെ രാജാലി നേവല്‍ എയര്‍ സ്റ്റേഷന് താല്‍ക്കാലിക വിമാനത്താവളമായി പ്രവര്‍ത്തനം തുടങ്ങി.
നഗരത്തില്‍ പലയിടത്തും കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴ തുടരുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: