കുട്ടനാട്: കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും മറ്റുമായി കേന്ദ്രം അനുവദിച്ച 70 കോടിയുടെ പദ്ധതി മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ മൂലം പ്രയോജനം ലഭിക്കാത്ത സ്ഥിതിയിലാണെന്നും ആക്ഷേപമുണ്ട്.
ഇതിനു പുറമെ വീട്ടു കണക്ഷനുകളുള്ള ഉപഭോക്താക്കള്‍ പൊതു പൈപ്പുകളിലൂടെ വരുന്ന വെള്ളം മോട്ടറുകള്‍ ഉപയോഗിച്ച് അപ്പോള്‍ തന്നെ ഊറ്റിയെടുക്കുന്നതിനും പൊതു ടാപ്പുകളില്‍ വെള്ളം കിട്ടാതെ വരുന്നതിനും പിന്നില്‍ അധികൃതരുടെ ഒത്താശ ഉണ്ടെന്നാക്ഷേപവും ശക്തമാണ്. പൊതു ടാപ്പുകള്‍ വറ്റിവരളുകയും ചെയ്തതോടെ കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം അതീവ രൂക്ഷമായി. പുളിങ്കുന്ന്, കണ്ണാടി, കാവാലം, നീലംപേരൂര്‍, രാമങ്കരി, മാമ്പുഴക്കരി വെളിയനാട് കിടങ്ങറ തുടങ്ങിയ പ്രദേശങ്ങളിലാണു കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷം. വര്‍ഷങ്ങള്‍ക്കു മുമ്പ് മാമ്പുഴക്കരി പ്രദേശത്ത് പൊതു പൈപ്പുകളില്‍ നിന്നു രഹസ്യ മോട്ടറുകള്‍ ഉപയോഗിച്ചു വെള്ളം സ്വകാര്യ വ്യക്തികള്‍ അവരുടെ രഹസ്യ ടാങ്കുകളില്‍ നിറച്ചിടുന്നതു കണ്ടെത്തിയിരുന്നു. പിന്നീട് അതു മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചെങ്കിലും ജലവിഭവ വകുപ്പ് ഈ അനധികൃത നടപടിക്കെതിരേ നടപടിയൊന്നും സ്വീകരിച്ചില്ല.
കുടിവെള്ളത്തിന്റെ കാര്യത്തില്‍ പുതിയ തദ്ദേശസ്വയംഭരണ സമിതികള്‍ അര്‍പ്പിച്ച വിശ്വാസവും ജനങ്ങള്‍ക്കു നഷ്ടമാകുന്നു. ഭരണസമിതികള്‍ അധികാരത്തിലേറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടനാട്ടിലെ പ്രധാന പ്രശ്നമായ കുടിവെള്ളത്തിന്റെ കാര്യത്തില്‍ നടപടിയൊന്നുമായില്ല. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാള് മുതല്‍ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതുവരെ പൊതുടാപ്പുകളില്‍ വെള്ളം സുലഭമായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം വെള്ളം പൊടുന്നനേ നിലയ്ക്കുകയായിരുന്നു. പുഞ്ചകൃഷിക്കായി ദിവസം മുഴുവന്‍ നീളുന്ന പമ്പിങ് കാല്കഴുകാന് പോലും കൊള്ളാത്തതായി പൊതുജലാശയങ്ങളെ മാറ്റിത്തീര്‍ത്തു. തിരുവല്ല കറ്റോട്, നീരേറ്റുപുറം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റുകളില്‍നിന്നു കുട്ടനാട്ടിലേക്ക് വെള്ളം കൃത്യമായി എത്തിയാല്‍ ഇവിടുത്തെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: