പുറക്കാട്: നികത്തിയ നീരൊഴുക്ക് തോട് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിയും തഹസീല്‍ദാറും അട്ടിമറിക്കുന്നു. പുറക്കാട് പഞ്ചായത്തില്‍ ആനന്ദേശ്വരം ക്ഷേത്രത്തിനു കിഴക്കുഭാഗത്ത് മലയില്‍തോട് പാടശേഖരത്തേക്കുള്ള മൂന്നോളം നീരൊഴുക്കുതോടുകളാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മ്മിച്ചും മാലിന്യങ്ങള്‍ നിക്ഷേപിച്ചും നികത്തിയത്. ഇതിനെതിരെയുള്ള പരാതിയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് അമ്പലപ്പുഴ തഹസീല്‍ദാര്‍ക്കും പുറക്കാട് പഞ്ചായത്ത് സെക്രട്ടറിക്കും തോട് പൂര്വ്വസ്ഥിതിയിലാക്കണമെന്നു കാട്ടി ആഗസ്ത് ഏഴിന് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ നോട്ടീസ് കൈപ്പറ്റിയതല്ലാതെ തഹസീല്‍ദാരോ പഞ്ചായത്തോ ഇതിനുവേണ്ട ഒരു നടപടിയും സ്വീകരിക്കാന്‍ ഇതുവരെ തയ്യാറായില്ല.
പ്രദേശത്തെ മൂന്നോളം തോടുകള്‍ ഇത്തരത്തില്‍ നികത്തിയതുമൂലം നീരൊഴുക്ക് തടസ്സപ്പെടുകയും മലിനജലം കെട്ടിക്കിടന്ന ദുര്‍ഗന്ധവും കൊതുകുശല്യവും രൂക്ഷമായിരിക്കുകയാണെന്ന് സമീപവാസിയായ പഴയറ്റു വീട്ടില്‍ കനകേശ്വരന്‍ പഞ്ചായത്തിലും വില്ലേജിലും പരാതി നല്‍കിയിരുന്നു.
എന്നാല്‍ തോടുനികത്തിയവര് സിപിഎമ്മുകാര്‍ ആയതിനാല്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് കനകേശ്വരന്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. കമ്മീഷന് തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും തോടിനു കുറുകെയുളള കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊളിച്ചുമാറ്റണമെന്നും ഉത്തരവായി.
ഒരു മാസത്തിനകം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നല്കിയ ഉത്തരവാണ് തഹസീല്‍ദാര്‍ അട്ടിമറിച്ചത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഉത്തരവ് അട്ടിമറിക്കുകയാണ്. സ്ഥലത്തെ സിപിഎം നേതാവാണ് പൊതുജനങ്ങള്‍ക്ക് ദോഷകരമാകുന്ന തരത്തില്‍ നീരൊഴുക്ക് തടസ്സപ്പെടുത്തി തോട് നികത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: