കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ തന്റെ വെളിപ്പെടുത്തല്‍ സരിതയുമായി ആലോചിച്ചിട്ടാണെന്ന് ബിജു രാധാകൃഷ്ണന് ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു. സരിതയുമായി സംസാരിച്ച തിയതികളും ഫോണ്‍ നമ്പറുകളും ബിജു കമ്മീഷനു മുമ്പാകെ വെളിപ്പെടുത്തി. ഈ ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷനോട് അഭ്യര്‍ഥിച്ചു. കമ്മീഷന് മുമ്പാകെ പറഞ്ഞ എല്ലാ കാര്യങ്ങളും സരിതക്കറിവുള്ളതാണ്. കഴിഞ്ഞ മാസം 12 നാണ് തന്നോട് സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. ആ ദിവസം തന്നെ മൂവാറ്റുപുഴ കോടതിയില്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. തന്നെ അവിടെയാണ് ഹാജരാക്കിയത്. സരിതയും അവിടെ ഉണ്ടായിരുന്നു. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ തനിക്ക് സംസാരിക്കാനുണ്ടെന്നും കോടതി കഴിഞ്ഞ് ഡ്രൈവര്‍ ബിനു അക്കാര്യം പറയുമെന്നും പറഞ്ഞു.
മൂന്നു കാര്യങ്ങളാണ് ഡ്രൈവര്‍ വഴി സരിത പറഞ്ഞത്. മുഖ്യമന്ത്രിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സോളാര്‍ കമ്മീഷനു മുന്നില്‍ തുറന്നു പറയണം. അങ്ങിനെ പറഞ്ഞില്ലെങ്കില്‍ ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും കൂടിയാണ് സോളാര്‍ തട്ടിപ്പുകള്‍ നടത്തിയതെന്ന് സരിത കമ്മീഷന്റെ മുമ്പാകെ പറയും. രണ്ടാമതായി ആര്യാടന് ഷൗക്കത്ത്, ബഷീര്‍ അലി ഷിഹാബ് തങ്ങള്‍, ഷിബു ബേബി ജോണ്‍ ഇവരുടെ കാര്യങ്ങളും പറയണം.
ശാലു മേനോനാണ് സോളാര്‍ ഇടപാടിലെ പണം മുഴുവന്‍ ചെലവഴിച്ചതെന്നും പറയണം. ഇക്കാര്യങ്ങളായിരുന്നു സരിത നിര്‍ദ്ദേശിച്ചത്. 17ന് സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ മറ്റൊരു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആ കോടതിയുടെ അനുമതിയോടെ അഭിഭാഷകന്റെ ഫോണില്‍ നിന്ന് സരിതയുമായി ബന്ധപ്പെട്ടു. 15 മിനിറ്റോളം സംസാരിച്ചു. ആദ്യ ദിവസം ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ആദ്യത്തെ രണ്ടും താന്‍ സമ്മതിച്ചു. ശാലുവുമായി ബന്ധപ്പെട്ട കാര്യം ശരിയല്ലാത്തതിനാല്‍ അതു പറയില്ലെന്നു പറഞ്ഞു.
കമ്മീഷനു മുന്നില്‍ മുഖ്യമന്ത്രിക്കെതിരേ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ തലേ ദിവസവും സരിതയുമായി ഫോണില്‍ സംസാരിച്ചു. തന്റെ അഭിഭാഷകനായ മോഹന്‍കുമാറിന്റെ ഫോണില്‍ നിന്നാണ് സരിതയെ വിളിച്ചത്. ഉടനെ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് സരിത കട്ടു ചെയ്തു. പിന്നീട് മറ്റൊരു നമ്പറില്‍ നിന്ന് തിരിച്ചു വിളിച്ചു. കമ്മീഷനു മുമ്പാകെ താന്‍ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കുമെതിരേ വെളിപ്പെടുത്തല്‍ നടത്താന്‍ പോകുകയാണെന്ന് സരിതയോടു പറഞ്ഞു. സരിത ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാളായതു കൊണ്ടാണ് താന്‍ ഇക്കാര്യം സരിതയോടു പറയുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തുറന്നു പറയണമെന്നാണ് അന്നും സരിത ആവശ്യപ്പെട്ടത്.
ശാലുവിനെ കുറിച്ച് പറയാത്തതില്‍ പരിഭവവും പറഞ്ഞു. എന്നാല്‍ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പിറ്റേ ദിവസം പത്രങ്ങളില്‍ സരിത അക്കാര്യം നിഷേധിച്ചത് തന്നെ ഞെട്ടിച്ചു. അതു കൊണ്ട് സരിതയുടേയും മോഹന്‍കുമാറിന്റേയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും സംഭാഷണങ്ങള്‍ വീണ്ടെടുക്കുകയും ചെയ്യണമെന്നും ബിജു ആവശ്യപ്പെട്ടു.
രാവിലെ സിറ്റിംഗ് ആരംഭിച്ച ഉടനെ തന്നെ കേസുമായി ബന്ധപ്പെട്ട സിഡിയും രേഖകളും ഹാജരാക്കാത്തത് എന്തു കൊണ്ടാണെന്ന് ജസ്റ്റീസ് ശിവരാജന് ബിജുവിനോട് ചോദിച്ചു. പത്താം തിയതി രേഖകള്‍ തീര്‍ച്ചയായും ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന്റെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നല്കിയ പെറ്റീഷനില്‍ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ബിജു രാധാകൃഷ്ണനില്‍ നിന്നും സിഡി പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം ശരിയല്ല. എപ്പോഴാണ് കാര്യങ്ങളില്‍ ഇടപെടേണ്ടതെന്ന് കമ്മീഷന് നന്നായി അറിയാം. സര്‍ക്കാരോ പോലീസ് ഉദ്യോഗസ്ഥരോ ഇതു പിടിച്ചെടുക്കാന്‍ പാടില്ല. കമ്മീഷനില്‍ ഇതു ഹാജരാക്കുന്നതു തടയാനോ രേഖകള്‍ നശിപ്പിക്കാനോ ശ്രമിക്കരുത്. കമ്മീഷനെ ചാനലിലൂടെ ചിലര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. നിയമം ശരിയായി അറിയാതെ ചാനല്‍ വിചാരണ പാടില്ല.
കമ്മീഷന്റെ അധികാരത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അദ്ദേഹം വ്യക്തമാക്കി. ബിജു രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ ഇടപെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകനായ റാല്‍ഫ് സെബാസ്റ്റ്യന്‍ ഒരുങ്ങിയപ്പോള്‍, മുഖ്യമന്ത്രിയുടെ വക്കീലാണെന്നു കരുതി ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് കമ്മീഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: