കൊച്ചി: സോളാര്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പത്താം തീയതി ഹാജരാക്കണമെന്ന് സോളാര്‍ കമ്മീഷന് ജസ്റ്റിസ് ജി. ശിവരാജന് ബിജു രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. രേഖകള്‍ ഹാജരാക്കാന്‍ പതിനഞ്ച് ദിവസം വേണമെന്ന ബിജുവിന്റെ ആവശ്യം കമ്മീഷന് തള്ളി. ബിജുവിന്റെ കൈയിലുള്ള സിഡി പിടിച്ചെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ റോഷന്.ഡി. അലക്സാണ്ടര്‍ ആവശ്യപ്പെട്ടതിന് കമ്മീഷന് താക്കീത് നല്കി.
തെളിവ് നശിപ്പിക്കാന്‍ പോലീസോ സര്‍ക്കാരോ ശ്രമിക്കരുതെന്ന് കമ്മീഷന് പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ ബിജുവിന് എല്ലാ സഹായങ്ങളും കമ്മീഷന് ചെയ്യും. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പത്തിന് രേഖകള്‍ ഹാജരാക്കാന്‍ ശ്രമിക്കുമെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. സിഡി ഹാജരാക്കുന്നതു സംബന്ധിച്ച് ബിജുവിന് രണ്ടു ദിവസം അഭിഭാഷകരുമായി ജയിലില്‍ കൂടിക്കാഴ്ച നടത്താന്‍ അവസരമൊരുക്കാമെന്ന് കമ്മീഷന് വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പലതും നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലും കോടതിയിലും പറഞ്ഞിട്ടുണ്ടെന്ന് ക്രോസ് വിസ്താര വേളയില്‍ ബിജു പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ആദ്യം അറസ്റ്റ് ചെയ്യുന്നത് അമ്പലപ്പുഴയിലാണ്. അന്ന് എഡിജിപി ഹേമചന്ദ്രന് അടക്കം ആറു ഡിവൈഎസ്പിമാരുടെ മുന്നില്‍ താനിക്കാര്യം പറഞ്ഞിട്ടുണ്ട്. താമരശേരി ഡിവൈഎസ്പി, പെരുമ്പാവൂര്‍ ഡിവൈഎസ്പി, കൊല്ലം ഡിവൈഎസ്പി തുടങ്ങിയവരോട് വിശദമായി സംസാരിച്ചിട്ടുണ്ട്. തിരൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ 164 പ്രകാരം മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം എസിജെഎം കോടതിയില്‍ ക്രിമിനല്‍ അന്യായം ഫയല്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും കോടതിയുടെ പരിധിയിലല്ലാത്ത കാര്യമായതിനാല്‍ പരിഗണിച്ചില്ല.
പത്തനംതിട്ട കോടതിയില്‍ ഓപ്പണ്‍ കോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ച് താന്‍ പറഞ്ഞിരുന്നു. കൊല്ലം ഡിവൈഎസ്പി സി.ജി. സുരേഷ്കുമാര്‍ തന്നില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലും ആപ്പിള്‍ ഫഌഷ് ഡ്രൈവിലും ഇക്കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു ഉദ്യോഗസ്ഥനും തന്റെ പരാതികള്‍ പരിഗണിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് ബിജു വ്യക്തമാക്കി.
കോട്ടയത്തെ ആപ്പിള്‍ ട്രീ ചിറ്റ്സില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം രണ്ടു തവണയായി പത്തു ലക്ഷം രൂപയും മുപ്പതു ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. ഇതിന്റെ ചെയര്‍മാനായ ജയിംസ് കോട്ടയം ഡിസിസി വൈസ് പ്രസിഡന്റായിരുന്നു എന്ന കാര്യം അറിയാമായിരുന്നു. ബിജു പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ താനും സരിതയും കണ്ടിരുന്നു. ചാരുംമൂട്ടിലെ ഒരു ആശ്രമത്തിന്റെ വാര്‍ഷിക പരിപാടികളുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു ഇത്. പക്ഷേ അദ്ദേഹം പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: