ന്യൂദല്‍ഹി: രാജ്യത്ത് റോഡപകടങ്ങളില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം ആളുകള്‍ മരിക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വിവിധ സംസ്ഥാനങ്ങളിലായി അഞ്ചുലക്ഷത്തോളം അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ലോക്സഭയില്‍ ഉന്നയിച്ച ചോദ്യോത്തിനുള്ള മറുപടിയായാണ് ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. റോഡപകടങ്ങള്‍ മൂലം ഭാരതത്തിന് പ്രതിവര്‍ഷം 55,000 കോടിയുടെ നഷ്ടമുണ്ടാകുന്നുണ്ട്. മോത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ മൂന്നുശതമാനമാണിത്.
12-ാമത് പഞ്ചവത്സര പദ്ധതിയായ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 483,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 178,000 കോടിരൂപ സ്വകാര്യ നിക്ഷേപമാണ്. ഈ പദ്ധതി നടപ്പിലാകുന്നതോടെ പ്രധാന ദേശീയപാതകളില്‍ ഇപ്പോഴുള്ള എല്ലാ പോരായ്മകളും പരിഹരിക്കപ്പെടും.
നിലവില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രാധാന്യങ്ങള്‍ക്കനുസരിച്ച് പ്രധാന പാതകളില്‍ സുഗമമായ യാത്രയ്ക്കു തടസം നില്ക്കുന്ന പ്രതിബന്ധങ്ങള്‍ നീക്കം ചെയ്യും. കൂടാതെ കേന്ദ്ര സംസ്ഥാന മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തോടെ ദേശീയപാതാ വികസനത്തിനുള്ള സ്ഥലം ഏറ്റെടുക്കും.
പരിസ്ഥിതി സൗഹാര്‍ദ്ദം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി 2015ല്‍ തുടക്കം കുറിച്ച ഗ്രീന്‍ ഹൈവേ പദ്ധതി കേന്ദ്ര സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കും. ദേശീയ പാതകളിലെ ശബ്ദ മലിനീകരണം നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഗഡ്കരി അറിയിച്ചു. കേന്ദ്രത്തിന്റ ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതോടെ 10 ലക്ഷത്തോളം യുവാക്കള്‍ക്ക് ജോലികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: