മലയാളിയുടെ ചലച്ചിത്രാസ്വാദന ശൈലിയെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത കേരളത്തിന്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇരുപതുവയസ്സാകുന്നു. കഴിഞ്ഞ 19 വര്‍ഷം മലയാളി ആസ്വദിച്ചത് സിനിമയുടെ വ്യത്യസ്ത ഭാവങ്ങളും സംസ്കാരവുമാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളിലൂടെ നമ്മുടെ കൊച്ചുകേരളം അറിഞ്ഞത് നമ്മള് കാണാത്തതും കേള്‍ക്കാത്തതുമായ ജീവിതങ്ങളുടെ സംസ്കാരവും ഭാഷയുമെല്ലാമാണ്.
സിനിമയുടെ നേരിട്ടുള്ള കാഴ്ചകളായിരുന്നു മലയാളി ആസ്വാദകര്‍ക്ക് പ്രിയങ്കരമായിട്ടുള്ളത്. നേരിട്ടുള്ള കാഴ്ചകള്‍ കണ്ട് അവര്‍ കയ്യടിക്കുകയും വെള്ളിത്തിരയ്ക്കുമുന്നിലിരുന്ന് ആഹ്ലാദാരവങ്ങള്‍ മുഴക്കുകയും ചെയ്തു. എന്നാല്‍ ചലച്ചിത്രോത്സവങ്ങള്‍ നമ്മിലേക്ക് കൊണ്ടുവന്നത് സിനിമയുടെ നേരിട്ടുള്ള കാഴ്ചകള്‍ക്കപ്പുറം വശങ്ങളില് നിന്നുള്ള കാഴ്ചകള്‍ കൂടിയാണ്. സിനിമയെ കൂടുതല്‍ അടുത്തും ആഴങ്ങളിലും അറിയാന്‍ മലയാളിയെ പ്രേരിപ്പിക്കാന്‍ ചലച്ചിത്രോത്സവങ്ങള്‍ക്ക് കഴിഞ്ഞു. ചലച്ചിത്രോത്സവങ്ങളില്‍ പങ്കെടുക്കാനെത്തുന്നത് ആസ്വാദകരിലെ ന്യൂനപക്ഷമാണെങ്കില്‍ കൂടി ഉത്സവമെന്നനിലയില് അതു സൃഷ്ടിക്കുന്ന തരംഗങ്ങള്‍ എല്ലാവരിലേക്കും സന്നിവേശിക്കപ്പെടുന്നു.
ഇന്ന് തിരുവനന്തപുരത്ത് ഇരുപതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് അരങ്ങുണരുകയാണ്. കേരളാ സര്‍ക്കാരിനുകീഴില്‍ ചലച്ചിത്ര അക്കാദമിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. 1994ലാണ് കേരളാരാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങുന്നത്. ലോകരാജ്യങ്ങളിലെ നല്ല സിനിമകള്‍ കാണാനുള്ള അവസരം ചലച്ചിത്രാസ്വാദകന് നല്‍കുകയായിരുന്നു ലക്ഷ്യം. അതോടൊപ്പം ലോകത്തെ വിവിധ സംസ്കാരങ്ങളെയും ജനങ്ങളെയും അടുത്തറിയാനുള്ള മാര്‍ഗ്ഗമായും ചലച്ചിത്രങ്ങളെ ഉപയോഗിക്കാമെന്ന തിരിച്ചറിവുമുണ്ടായി. മേള ഇരുപതാം വയസ്സിലെത്തുമ്പോള്‍ ആ തിരിച്ചറിവിനു ഫലമുണ്ടായി എന്നുവേണം കരുതാന്‍. അത്രയ്ക്ക് ജനകീയതയും ജനസമ്മതിയും തിരുവനന്തപുരം രാജ്യാന്തരചലച്ചിത്രോത്സവം ആര്‍ജ്ജിച്ചു കഴിഞ്ഞു. ലോകത്തിലെ തന്നെ നല്ല ചലച്ചിത്രമേളകളുടെ പട്ടികയില്‍ ഇന്ന് തിരുവനന്തപുരത്തെ ചലച്ചിത്രോത്സവമുണ്ട്.
ഓരോ ചലച്ചിത്രോത്സവവും ഓരോ അനുഭവമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ആ അനുഭവത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അടുത്ത ചലച്ചിത്രോത്സവവും കടന്ന് കാലങ്ങളോളം മനസ്സില്‍ നിറയും. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തുന്നവരും അത്തരം ഓര്‍മ്മകളുടെ വേലിയേറ്റം മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. മുമ്പു കണ്ട്, മനസ്സില്‍ തറച്ച സിനിമകള്‍. മുമ്പത്തെ വെള്ളിത്തിരക്കാഴ്ചയില്‍ മനസ്സില്‍ നിന്ന് മായാതെ നില്ക്കുന്ന ഭംഗികള്‍. അനുഭവങ്ങളുടെ അയവെട്ടല്‍ കൂടിയാണ് ഓരോ ചലച്ചിത്രോത്സവവും.
അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 178 സിനിമകളാണ് ഇത്തവണ തിരുവനന്തപുരത്തെത്തുന്നത്. വന്‍ പ്രേക്ഷക സാന്നിധ്യത്താല്‍ ഏറെ ശ്രദ്ധേയമാകും ഇത്തവണ ചലച്ചിത്രമേള. 12000 പ്രതിനിധികളും ആയിരം മാധ്യമപ്രവര്‍ത്തകരുമാണ് സിനിമകാണാനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി വിദേശ സിനിമാ പ്രവര്‍ത്തകരുമെത്തും. വിഖ്യാത ചലച്ചിത്രകാരന് ഷാജി.എന്‍.കരുണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സമിതിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്. മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തില്‍ 90 സിനിമകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ലിത്വാനിയയില്‍ നിന്നും മ്യാന്മറില് നിന്നുമുള്ള സിനിമകള്‍ ഇതാദ്യമായി രാജ്യാന്തര ചച്ചിത്രോത്സവത്തിനെത്തുന്നു എന്ന പ്രത്യേകതയുണ്ട്.
ഓസ്കര് അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ട 19 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അഞ്ചു ചിത്രങ്ങളുടെ ലോക പ്രീമിയര്‍, രണ്ട് ചിത്രങ്ങളുടെ ഏഷ്യന്‍ പ്രീമിയര്‍, 53 ചിത്രങ്ങളുടെ ഇന്ത്യന്‍ പ്രീമിയര്‍ എന്നിവ ഈവര്‍ഷത്തെ മേളയുടെ പ്രത്യേകതയാണ്. മേളയുടെ 20വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം ആദ്യപ്രദര്‍ശനങ്ങള്‍ നടത്തുന്നത്. ഫസ്റ്റ് ലുക്ക് വിഭാഗത്തില്‍ ഏഴും സ്ത്രീ ശക്തി വിഭാഗത്തില്‍ ഏഴും ചിത്രങ്ങളുണ്ട്. ത്രീഡി വിഭാഗത്തില്‍ ആറും സമകാലീന മാസ്റ്റര്‍ വിഭാഗത്തില്‍ ഫ്രഞ്ച് സംവിധായകനായ ടോണി ഗാറ്റ്ലിഫിന്റെ അഞ്ചു ചിത്രങ്ങളും റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ദാരുഷ് മെഹ്ജിയുടെ ആറു ചിത്രങ്ങളും ജൂറി ഫിലിംസ് വിഭാഗത്തില്‍ മൂന്ന് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നു. പുനരുദ്ധരിക്കപ്പെട്ട ക്ലാസിക്കുകള്‍ എന്ന വിഭാഗത്തില്‍ ആറു ചിത്രങ്ങളുണ്ടാവും. കൊറിയന്‍ സിനിമയുടെ ശക്തിയും സൗന്ദര്യവുമറിയാന് ഇരുപതാം രാജ്യാന്തര ചലച്ചിത്രോത്സവം സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല.
ദക്ഷിണ കൊറിയയില്‍ നിന്നുള്ള ചലച്ചിത്രങ്ങള്‍ മുമ്പും രാജ്യാന്തര ചലച്ചിത്രോത്സവങ്ങളുടെ മനംകവര്‍ന്നിട്ടുണ്ട്. കിംകി ഡൂക്കിന്റെ സിനിമകള്‍ എന്നും മലയാളി പ്രേക്ഷകന് പ്രിയപ്പെട്ടതായിരുന്നു. ഇത്തവണയും കൊറിയന്‍ പനോരമ വിഭാഗത്തില്‍ കിംകി ഡൂക്കിന്റെ സിനിമയുണ്ട്. തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യതിചലിച്ച് ഡൂക്ക് സംവിധാനം ചെയ്ത ‘സ്റ്റോപ്പ്’ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
ഷാജി എന്‍ കരുണ്‍ തെരഞ്ഞെടുത്ത ഇരുപതു ചിത്രങ്ങള്‍ ഇരുപതാം മേളയുടെ പ്രത്യേകതയാണ്. നവാഗത സംവിധായകരുടെ ചിത്രങ്ങളുടെ ‘ഫസ്റ്റ് ലുക്ക്’, സ്ത്രീപക്ഷ സിനിമകള്‍ ചേര്‍ത്തുവച്ച് ‘വിമന്‍ പവര്‍’, യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രങ്ങളുടെ ‘ബേസ്ഡ് ഓണ്‍ ട്രൂ സ്റ്റോറീസ്’ എന്നിങ്ങനെ മൂന്നു പാക്കേജുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന് ടോണി ഗാറ്റ്ലിഫിന്റെ തെരഞ്ഞെടുക്കപ്പെട്ട അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഇരുപതാമത് മേളയുടെ പ്രത്യേകതയായി സംഘാടകര്‍ പറയുന്നു. ഗാഡ്ജോ ദിലോ, ചില്‍ഡ്രന്‍ ഓഫ് ദി സ്റ്റോര്‍ക്ക്, സ്വിങ്, എക്സൈല്‍, ട്രാന്‍സില്‍വാനിയ എന്നീ ചിത്രങ്ങളാണ് കണ്ടംപററി മാസ്റ്റേഴ്സ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകം അപരിഷ്കൃതരെന്നും ബഹിഷ്കൃതരെന്നും കരുതുന്നവരെക്കുറിച്ചാണ് ടോണി ഗാറ്റ്ലിഫിന്റെ ചിത്രങ്ങളിലധികവും. പേര്‍ഷ്യയിലെ ചേരികളിലെ ന്യൂനപക്ഷവും ജിപ്സികളെന്ന വിളിപ്പേരിലറിയപ്പെടുന്ന കുടിയേറ്റക്കാരും നാടുകടത്തപ്പെട്ടവരുമായ റൊമേനികളും ഗാറ്റ്ലിഫ് ചിത്രങ്ങളില്‍ കഥാപാത്രങ്ങളാകുന്നു.
ജിപ്സികളുടെ നാടോടി ജീവിതവും സംസ്കാരവും പരീക്ഷണങ്ങളും റൊമേനിയന്‍ വേരുകളുള്ള ഫ്രഞ്ച് സംവിധായകന്റെ പ്രിയപ്പെട്ട പശ്ചാത്തലങ്ങളാണ്. ലോകത്തെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രമേളകളില്‍ കഴിഞ്ഞവര്‍ഷം ഉന്നതപുരസ്കാരങ്ങള്‍ നേടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ 2015ലെ പ്രമുഖ പുരസ്കാരജേതാക്കള്‍ ശ്രദ്ധാകേന്ദ്രമാകും.
കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര് പുരസ്കാരം നേടിയ ദീപന്, ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ബിയര്‍, ഫിപ്രസി പുരസ്കാരങ്ങള്‍ നേടിയ ഇറാനിയന്‍ ചിത്രം ടാക്സി, വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയ വെന്വസ്വേല ചിത്രം ഫം അഫര്‍, ലൊക്കാര്‍ണോ ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പാര്‍ഡ് പുരസ്കാരം ലഭിച്ച ദക്ഷിണ കൊറിയന്‍ ചിത്രം റൈറ്റ് നൗ, റോങ്ങ് ദെന്‍, ഷാങ്ഹായ് മേളയില്‍ ഗോള്‍ഡന്‍ ഗോട്ടെറ്റ് പുരസ്കാരം കിട്ടിയ ഫ്രെഞ്ച് സിനിമ ദി നൈറ്റ് വാച്ച്മാന്, ടൊറൊന്റോ മേളയില്‍ ജനപ്രിയചിത്രമായി നിര്‍ദ്ദേശിക്കപ്പെട്ട എത്യോപ്യന്‍ സിനിമ പ്രൈസ് ഓഫ് ലൗ, കാന്‍ ചലച്ചിത്രമേളയില്‍ പ്രോമിസിംഗ് ഫ്യൂച്ചര്‍ അവാര്‍ഡ് നേടിയ നാഹിദ്, റോട്ടര്‍ഡാം മേളയില്‍ ടൈഗര്‍ അവാര്‍ഡ് നേടിയ ദി പ്രോജക്ട് ഓഫ് ദി സെഞ്ച്വറി, ബുസാന്‍ മേളയില്‍ ന്യൂ കറന്റ്സ് വിഭാഗത്തില്‍ മികച്ച ചിത്രം, ഫിപ്രസി പുരസ്കാരം എന്നിവ കരസ്ഥമാക്കിയ ഇറാനിയന്‍ സിനിമ ഇമ്മോര്‍ട്ടല്‍ എന്നിവയാണ് വ്യത്യസ്ത വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന ഈ മികച്ച സിനിമകള്‍.
ഇറാനിയന്‍ സംവിധായകന് ജാഫര്‍ പനാഹിയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്സി ഈ മേളയിലെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന സിനിമ. 65-ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഗോള്‍ഡന്‍ ബിയറും ഫിപ്രസി പുരസ്കാരവും നേടി. ‘ആധുനിക ടെഹ്രാന്റെ ചിത്രം’ എന്നു വിശേഷിപ്പിക്കപ്പെട്ട ടാക്സി പൂര്‍ണമായും കാറിന്റെ ഡാഷ്ബോര്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. 2010 മുതല്‍ 20 വര്‍ഷത്തേക്ക് സിനിമനിര്മ്മിക്കുന്നതില് നിന്നും സഞ്ചരിക്കുന്നതിനും ഇറാന് ഭരണകൂടം പനാഹിയെ വിലക്കിയിട്ടുണ്ട്. ജാഫര്‍ പനാഹിയെന്ന ചലച്ചിത്രകാരന് ടാക്സി ഡ്രൈവറായി ഒതുക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച പനാഹിയുടെ അനന്തിരവള്‍ ഹനാ സയ്യേദിയാണ് സംവിധായകനു വേണ്ടി ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ പുരസ്കാരം ഏറ്റുവാങ്ങിയത്.
ചലച്ചിത്രോത്സവം വിജയിപ്പിക്കാന്‍ പ്രേക്ഷക സഹകരണത്തോടൊപ്പം സംഘാടകരുടെ ഇടപെടലും സഹകരണവും പ്രധാനമാണ്. വ്യത്യസ്ത സ്വഭാവക്കാരായ പതിനായിരത്തിലധികം പ്രേക്ഷകരാണ് സിനിമ കാണാന്‍ തിരുവനന്തപുരത്തെത്തുന്നത്. അവര്‍ക്ക് പല പ്രശ്നങ്ങളുമുണ്ടാകും. സിനിമയെപ്പറ്റിയും സംഘാടനത്തെപ്പെറ്റിയും പരാതികളുമുണ്ടാകും. അതെല്ലാം ക്ഷമയോടെ കേള്‍ക്കാനും പരിഹരിക്കാനുമുള്ള മനസ്സുണ്ടാകുകയാണ് വേണ്ടത്. നല്ല സിനിമയ്ക്കായുള്ള തീര്‍ത്ഥാടനമാണ് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. നല്ല സിനിമയെ തിരിച്ചറിയുക എന്നാല്‍ നല്ല സംസ്കാരത്തെയും ജീവിതത്തെയും തിരിച്ചറിയുകയെന്നാണ്. ഹൃദയത്തില്‍ ആര്‍ദ്രതയും കരുണയും കാത്തു സൂക്ഷിക്കുന്നവര്‍ക്കേ നല്ല ആസ്വാദകരാകാനും കഴിയൂ. ഓരോ ചലച്ചിത്രോത്സവവും ഓരോ അനുഭവമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. ആ അനുഭവത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അടുത്ത ചലച്ചിത്രോത്സവവും കടന്ന് കാലങ്ങളോളം മനസ്സില്‍ നിറയണം. അപ്പോള്‍ മാത്രമേ ഈ ചലച്ചിത്രോത്സവവും വിജയിച്ചു എന്നുറപ്പിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: