2012 ജനുവരിയില്‍ ഞാന്‍ ‘സത്ഗമയ’യില്‍ ചെന്ന് ആദ്യമായി കൃഷ്ണയ്യര്‍ സാറിനെ സന്ദര്‍ശിച്ചു. ‘കുട്ടികളുടെ ഗുരുദേവന്’ എന്ന എന്റെ പുസ്തകം അദ്ദേഹത്തിന് സമര്‍പ്പിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു: ”ശ്രീനാരായണഗുരുദേവനെക്കുറിച്ചു ഞാനെഴുതിയ പുസ്തകമാണ്.”
ഉടന്‍ തൊഴുതുകൊണ്ട് അദ്ദേഹം എന്നോടു പറഞ്ഞു: ”അങ്ങ് എന്നെ അനുഗ്രഹിക്കണം….”
ഞാന്‍ അത്ഭുതപ്പെട്ടുപോയി! വിനയത്തിന്റേയും എളിമയുടേയും ആ മഹാമേരുവിന്റെ മുമ്പില്‍ ഒരു പുല്‍ക്കൊടിപോലെ ഞാന്‍ തലതാഴ്ത്തിനിന്നു.
”എന്റെ പുതിയ പുസ്തകം ‘എന്റെപുഴ’യെന്ന നോവല്‍ അങ്ങ് പ്രകാശനം ചെയ്തു തരുമോ…?” ഞാന്‍ ബഹുമാനത്തോടെ ചോദിച്ചു.
‘തീര്‍ച്ചയായും’, അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു.
‘എന്റെപുഴ’യുടെ കോപ്പി കൊടുത്ത് ഞാന്‍ തിരികെ പോന്നു.
അദ്ദേഹത്തിന്റെ സെക്രട്ടറി ‘എന്റെപുഴ’ മുഴുവന്‍ അദ്ദേഹത്തെ വായിച്ചു കേള്‍പ്പിച്ചെന്ന് ഞാനറിഞ്ഞു.
സ്വാമി അനുവദിച്ച ദിവസം സി.ആര്. നീലകണ്ഠനും കുറച്ചു സുഹൃത്തുക്കളും ഞാനും പുസ്തക പ്രകാശനത്തിനായി ‘സത്ഗമയ’യിലെത്തി.
മുമ്പിലുള്ള മുറിയിലേക്കുവന്ന അദ്ദേഹം ഞങ്ങളെകണ്ടപ്പോള്‍ ചോദിച്ചു:
‘ശ്രീമന്നാരായണനെവിടെ?’
ഞാന്‍ അദ്ദേഹത്തിന്റെ സമീപത്തേക്ക് നീങ്ങിനിന്ന് ആദരവോടെ പറഞ്ഞു: ‘ഞാന്‍.’
കൃഷ്ണയ്യര്‍ സാര്‍ എന്നെനോക്കി ചിരിച്ച് ഹസ്തദാനം ചെയ്തു. കസേരയിലിരുന്നു കൊണ്ട് നിലവിളക്ക് കത്തിച്ച് ‘എന്റെപുഴ’ സി.ആര്. നീലകണ്ഠനു നല്കി അദ്ദേഹം പ്രകാശനം ചെയ്തു.
”നല്ല പുസ്തകമാണ്. പരിസ്ഥിതീടേം പ്രകൃതീടേം കാര്യങ്ങളാ, ഞാന്‍ മുഴുവന്‍ വായിച്ച് കേട്ടു. പെരിയാറിന്റെ തീരത്തേക്ക് നോവല്‍ എന്നെ കൊണ്ടുപോയി. നന്നായിട്ട് പോകും ഈ പുസ്തകം” എന്നിങ്ങനെ അദ്ദേഹം അനുഗ്രഹ സംഭാഷണം തുടര്‍ന്നു.
”മലയാളത്തിലെ എല്ലാ പത്രങ്ങളും ആനുകാലികങ്ങളും ശ്രീമന്‍ നാരായണന്റെ ഹോട്ടലില്‍ ജനങ്ങള്‍ക്കു വായിക്കാനായി വരുത്തുന്നുണ്ട്.” സി.ആര്. നീലകണ്ഠന്, കൃഷ്ണയ്യര്‍ സാറിനോടു പറഞ്ഞു.
‘ഉവ്വോ ഒരു സത്കര്മ്മമാണത്’, എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് സ്വാമി തുടര്‍ന്നു… ”ശ്രീമന്‍ നാരായണാ, എത്ര കഷ്ടപ്പെട്ടാണെങ്കിലും അതു മുമ്പോട്ടു കൊണ്ടുപോകണം; നിര്‍ത്തരുത്.” അദ്ദേഹം ഉപദേശിച്ചു.
”അതിലെങ്ങാനും പോകേണ്ടിവന്നാല്‍ ശ്രീമന്‍ നാരായണന്റെ കടയില്‍ കേറണം നമുക്ക്; ഓര്‍ത്തു വച്ചോളൂ” കൃഷ്ണയ്യര്‍ സാര്‍ സെക്രട്ടറിക്ക് നിര്‍ദേശം കൊടുത്തു.
രണ്ടരവര്‍ഷത്തിനുള്ളില്‍ ‘എന്റെപുഴ’യുടെ ഏഴാം പതിപ്പ് ഇറങ്ങി. അദ്ദേഹത്തിന്റെ അനുഗ്രഹത്താലാകാം എന്നു ഞാന്‍ വിശ്വസിക്കുന്നു, ‘കുട്ടികളുടെ ഗുരുദേവന്റെ’ ഏഴാം പതിപ്പും പുറത്തിറങ്ങി.
ശതാബ്ദി ആഘോഷങ്ങള്‍ നടക്കുകയാണ്. ഒരു സ്വകാര്യ അഭിലാഷം മനസ്സിലുദിച്ചു. കൃഷ്ണയ്യര്‍ സാറിനെക്കണ്ട് അദ്ദേഹം പ്രകാശനം ചെയ്തനുഗ്രഹിച്ച ‘എന്റെപുഴ’യുടെ ഏഴാം പതിപ്പ് കൊടുക്കണം.…അപ്പോള്‍ പുതിയ എന്റെ ചെറുകഥാസമാഹാരം ‘ദക്ഷിണായനം’ പ്രകാശനം ചെയ്യാന്‍ പോകുന്നകാര്യം പറയുകയും ചെയ്യാം. വൈക്കം വിജയലക്ഷ്മി പാടിയ എന്റെ പുതിയ ‘ശ്രീ ഗുരുവായൂരപ്പ സുപ്രഭാത’വും കൊടുക്കാം..
ഈ ആഗ്രഹങ്ങള്‍ എന്റെ അഭ്യുദയകാംക്ഷികളോടു പറഞ്ഞപ്പോള്‍ ഒരു മംഗളപത്രം കൂടി ശരിയാക്കി കൊണ്ടുപോകാന്‍ ഉപദേശിച്ചു.
‘ശരണാഗതര്ക്കെന്നും സ്വാമിയാണവിടുന്ന്
ശാന്തി ദൂതുമായ് വന്ന ദേവനാണവിടുന്ന്
നീതി ദേവത വാഴും കോവിലാണവിടുന്ന്
നിത്യനിര്‍മ്മല സത്യ ശുദ്ധിയാണവിടുന്ന്.’
എന്നു തുടങ്ങുന്ന 24 വരികളുള്ള ഒരു മംഗളപത്രവും ശരിയാക്കി ഫ്രെയിം ചെയ്ത് അതും പുസ്തകങ്ങളും സിഡിയുമായി ഞാന്‍ ‘സത്ഗമയ’യിലെത്തി. അദ്ദേഹത്തിന്റെ സെക്രട്ടറി രാമനാഥന് കൃഷ്ണയ്യര്സാറിനെ കാണാന്‍ പെട്ടെന്ന് അവസരമൊരുക്കി. പുസ്തകങ്ങളും സിഡിയും കൊടുത്തു. മംഗളപത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചു. ആദ്യത്തെ നാലുവരി കാതില്‍ ഞാന്‍ കേള്‍പ്പിച്ചു.
‘ഗംഭീരായിട്ടുണ്ട്.’
അദ്ദേഹം വരികള്‍ കേട്ട് പ്രതികരിച്ചു. മംഗളപത്രം മുറിയില്‍ തൂക്കുവാന്‍ ഒരു സഹായിയോട് നിര്‍ദ്ദേശിച്ചു.
”എന്റെ പുതിയ പുസ്തകം ‘ദക്ഷിണായനം’ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വച്ച് പ്രകാശനം ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്.” ഞാന്‍ അദ്ദേഹത്തിന്റെ ചെവിയില്‍ പറഞ്ഞു.
‘ഞാനുണ്ടാവില്ല’ പെട്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
‘അല്ല, അനുഗ്രഹിക്കണമെന്ന് പറയുകയായിരുന്നു.’ ഞാന്‍ വിനയാന്വിതനായി.
‘അനുഗ്രഹമുണ്ട്.’ അദ്ദേഹം കൈചലിപ്പിച്ചുകൊണ്ട് പറഞ്ഞു.
സ്നേഹബഹുമാനത്തോടെ യാത്രചോദിച്ച് ഞാന്‍ പോന്നു.
അന്താരാഷ്ട്ര പുസ്തകോത്സവവേദി. 2014 ഡിസംബര്‍ 4. 4 പി.എം. എന്റെ ‘ദക്ഷിണായനം’ കഥാസമാഹാരത്തിന്റെ പ്രകാശന മുഹൂര്‍ത്തം. സാഹിത്യകാരി ഗ്രേസി കഥാകൃത്ത് തോമസ് ജോസഫിന് പുസ്തകം നല്‍കിയാണ് പ്രകാശനം ചെയ്യാന്‍ പോകുന്നത്. ഞാനും എന്റെ നാട്ടുകാരായ പത്തിരുപതു പേരും പുസ്തകോത്സവ വേദിയിലെത്തി. പ്രകാശനം സംബന്ധിച്ച ബാനര്‍ സ്റ്റേജില്‍ കെട്ടി.
പെട്ടെന്ന് സംഘാടകരില്‍ ഒരാള്‍ വന്ന് പറഞ്ഞു:
”പ്രകാശനം ഉണ്ടാവില്ല; കൃഷ്ണയ്യര്‍ സാര്‍ പോയി…!”
കേട്ടവര്‍ കേട്ടവര്‍ ദു:ഖിതരായി… ‘അയ്യോ!!’
അന്ന് ‘സത്ഗമയ’യില്‍ വച്ച് ‘ദക്ഷിണായന’ത്തിന്റെ പ്രകാശനത്തെ സംബന്ധിച്ചു ഞാന്‍ അറിയിച്ചപ്പോള്‍ കൃഷ്ണയ്യര്സാര് പറഞ്ഞ മറുപടി ഉള്ളില്‍ ഇടിനാദം പോലെ മുഴങ്ങി. ‘ഞാനുണ്ടാവില്ല!’
അതൊരു പ്രവചനമായിരുന്നോ?!
ഞാന്‍ പ്രകാശനത്തിന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആവശ്യപ്പെട്ടില്ല. അനുഗ്രഹത്തിന് അഭ്യര്ത്ഥിച്ചതേയുള്ളൂ..
പിന്നെ ആ മഹാമനീഷി എന്തുകൊണ്ടാണ് എന്നോട് ‘പ്രകാശനത്തിന് ഞാനുണ്ടാവില്ല’ എന്നു പറഞ്ഞത്? എന്തായിരുന്നു അതിന്റെ പൊരുള്‍?
ഞാന്‍ ചിന്താകുലനായി!.
ചില്ലുകൂട്ടിലെ ചേതനയറ്റ ആ ശരീരത്തിനടുത്ത് ബാഷ്പാജ്ഞലി അര്‍പ്പിച്ച് ഞാന്‍ നിന്നപ്പോഴും ദീര്ഘദര്ശനവിളംബരം പോലെയുള്ള അദ്ദേഹത്തിന്റെ ആ പറച്ചില് ഉള്ളില്‍ മുഴങ്ങുന്നുണ്ടായിരുന്നു, ”ഞാനുണ്ടാവില്ല! ഞാനുണ്ടാവില്ല!”
പ്രതികരിക്കാൻ ഇവിടെ എഴുതുക: