ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഇന്ത്യ നേടിയിട്ടുള്ളത്. 89 റണ്‍സുമായി അജിന്‍ക്യ രഹാനെയും ആറ് റണ്‍സുമായി ആര്. അശ്വിനും ക്രീസില്‍. ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുവീണപ്പോഴും പാറപോലെ ഉറച്ചുനിന്ന് പൊരുതിയ രഹാനെയാണ് ഇന്ത്യയെ തരക്കേടില്ലാ സ്കോറിലേക്ക് എത്തിച്ചത്. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 33 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും 24 റണ്ണെടുത്ത രവീന്ദ്ര ജഡേജയും ഭേദപ്പെട്ട പ്രകടനം നടത്തി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 30-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 12 റണ്‍സെടുത്ത മുരളി വിജയിനെ പെയ്ഡറ്റിന്റെ ബൗളിങില്‍ ആംല പിടികൂടി. പിന്നീട് ധവാനും പൂജാരയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കി. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 62 റണ്‍സായപ്പോള്‍ 32 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 33 റണ്‍സെടുത്ത ശിഖര്‍ ധവാനെ പെയ്ഡറ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കി. നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 14 റണ്‍സെടുത്ത പൂജാരയെ അബോട്ട് ബൗള്‍ഡാക്കി.
ഇതോടെ ഇന്ത്യ ഒന്നിന് 62 എന്ന നിലയില്‍ നിന്ന് മൂന്നിന് 66 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീട് നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയും ഒത്തുചേര്‍ന്നതോടെയാണ് ഇന്ത്യന്‍ സ്കോര്‍ 100 കടന്നത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 136-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലി പെയ്ഡറ്റിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വിലാസ് പിടിച്ച് മടങ്ങി. പിന്നീട് മൂന്ന് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ കൂടി ഇന്ത്യക്ക് നഷ്ടമായി.
ഒരുറണ്‍സെടുത്ത രോഹിത് ശര്‍മ്മ പെയ്ഡറ്റിന്റെ പന്തില്‍ ഇമ്രാന് താഹിറിന് ക്യാച്ച് നല്കിയപ്പോള് വൃദ്ധിമാന്‍ സാഹ (1)യെ അബോട്ട് ബൗള്‍ഡാക്കി. സ്കോര്‍ 6ന് 139. ഏഴാം വിക്കറ്റില്‍ രഹാനെയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് നേടിയ 59 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. എന്നാല്‍ സ്കോര്‍ 198-ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത ജഡേജയെ അബോട്ടിന്റെ പന്തില്‍ എല്‍ഗാര്‍ കയ്യിലൊതുക്കി. ഇതിനിടെ രഹാനെ അര്‍ദ്ധസെഞ്ചുറിയും പൂര്‍ത്തിയാക്കിയിരുന്നു. 91 പന്തുകളില്‍ അഞ്ച് ഫോറും ഒരു സിക്സറുമടക്കമാണ് രഹാനെ 50-ല്‍ എത്തിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഓഫ് സ്പിന്നര്‍ പെയ്ഡറ്റ് 101 റണ്‍സിന് നാലും പേസ് ബൗളര്‍ അബോട്ട് 23ന് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
സ്കോര്‍ബോര്‍ഡ്
മുരളി വിജയ് സി ആംല ബി പെയ്ഡറ്റ് 12, ശിഖര്‍ ധവാന് എല്‍ബിഡബ്ല്യു പെയ്ഡറ്റ് 33, ചേതേശ്വ പൂജാര ബി അബോട്ട് 14, വിരാട് കോഹ്ലി സി വിലാസ് ബി പെയ്ഡറ്റ് 44, രഹാനെ നോട്ടൗട്ട് 89, രോഹിത് ശര്‍മ്മ സി ഇമ്രാന് താഹിര്‍ ബി പെയ്ഡറ്റ് 1, വൃദ്ധിമാന്‍ സാഹ ബി അബോട്ട് 1, രവീന്ദ്ര ജഡേജ സി എല്‍ഗാര്‍ ബി അബോട്ട് 24, ആര്. അശ്വിന് നോട്ടൗട്ട് 6, എക്സ്ട്രാസ് 7, ആകെ 7 വിക്കറ്റിന് 231.
വിക്കറ്റ് വീഴ്ച: 1-30, 2-62, 3-66, 4-136, 5-138, 6-139, 7-198.
ബൗളിങ്: മോര്‍ക്കല്‍ 17-5-40-0, അബോട്ട് 17-6-23-3, പെയ്ഡറ്റ് 34-5-101-4, ഇമ്രാന് താഹിര്‍ 7-1-36-0, എല്‍ഗാര്‍ 5-0-15-0, ജെ.പി. ഡുമ്നി 4-0-12-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: