ന്യൂദല്‍ഹി: അവസാന മത്സരത്തില്‍ ആസ്വാസ വിജയം എന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയും ദല്‍ഹി ഡൈനാമോസ് അവസാന നിമിഷം ഇല്ലാതാക്കി. കളിതീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ നേടിയ ഗോളിന് ബ്ലാസ്റ്റേഴ്സിനെ ഡൈനാമോസ് സമനിലയില്‍ പിടിച്ചു.(3-3)
ആദ്യപകുതിയില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ്മുന്നിട്ടു നില്‍ക്കുകയായിരുന്നു സീസണിലെ ആറാം ഗോള്‍ കണ്ടെത്തിയ ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്നല്‍ (9), പോര്‍ച്ചുഗല്‍ താരം ജാവോ കോയിമ്പ്ര (30), അന്റോണിയോ ജെര്‍മന്‍ (39) എന്നിവരാണ് കേരളത്തിനായി ആദ്യപകുതിയില്‍ ഗോളുകള്‍ നേടിയത്.
ജെര്‍മന്റെയും സീസണിലെ ആറാം ഗോളാണിത്. ഡല്‍ഹിക്കായി ബ്രസീലിയന്‍ താരം ഡോസ് ഗുസ്താവോ സാന്റോസും (7), ആദില്‍ നബിയും (40) ഷെഹനാജ് സിംഗും (92) ഗോളുകള്‍ നേടി. സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ ഡല്‍ഹി ഡൈനാമോസും ലീഗില്‍നിന്നും പുറത്തായിക്കഴിഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യം ലീഡ് നേടിയത് ആതിഥേയരാണ്. ഏഴാം മിനിറ്റില്‍. ഒരു ഫ്രാന്‍സ്-ബ്രസീല്‍ കൂട്ടുകെട്ടില്‍ നിന്നുള്ള സുന്ദരന്‍ ഗോള്‍. ഫ്രാന്‍സിന്റെ മുന്‍ ദേശീയ താരം ഫ്ലോറന്റ് മലൂദയുടെ ക്ലാസിക് പാസ് ഗോളിലേക്ക് തിരിച്ചുവിട്ടത് ബ്രസീലിയന്‍ താരം ഡോസ് സാന്റോസ്.
രണ്ട് മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഗോള്‍ നേടിയത് ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്നല്‍. ഗോളിന് വഴിയൊരുക്കിയത് ദല്‍ഹിയുടെ മലയാളി പ്രതിരോധനിര താരം അനസ് എടത്തൊടികയുടെ പിഴവ്. പീറ്റര്‍ റാമേജിന്റെ പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ അനസിന് പിഴച്ചപ്പോള്‍ ഡാഗ്നല്‍ പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു.
30-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് വര്‍ധിപ്പിച്ചു. ഗോള്‍ നേടിയത് ജാവോ കോയിമ്പ്ര. ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ പോര്‍ച്ചുഗീസ് താരത്തിന്റെ ക്ലാസ് തെളിയിച്ച ഗോള്‍. ബോക്സിനുള്ളില്‍ പന്ത് സ്വീകരിച്ച് കോയിമ്പ്ര തൊടുത്ത ഷോട്ട് നേരെ വലയില്‍. ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോള്‍ നേടിയത് 39ാം മിനിറ്റില്‍. മെഹ്താബ് ഹുസൈനില്‍ നിന്നും ബോക്സിനുള്ളില്‍ ലഭിച്ച പന്തില്‍ ജെര്മന്റെ സുന്ദരന്‍ വോളി. പന്ത് നേരെ വലയില്‍.
തൊട്ടടുത്ത മിനിറ്റില്‍ തന്നെ ഗോള്‍ മടക്കി. ബോക്സിനുള്ളിലേക്ക് പറന്നെത്തിയ പന്തില്‍ ഡല്‍ഹി യുവതാരം ആദില്‍ നബിയുടെ കിടിലന്‍ ഹെഡര്‍. ബ്ലാസ്റ്റേഴ്സ് ഗോള്‍വല കാത്ത സന്ദീപ് നന്ദിക്ക് ഒരു അവസരവും നല്‍കാതെ പന്ത് നേരെ വലയില്‍.
ആദ്യപകുതിയില്‍ ഗോള്‍ വര്ഷമായിരുന്നെങ്കില് രണ്ടാം പകുതി വിരസമായിരുന്നു. ബ്ലാസ്റ്റേഴ്സ് ജയിച്ചു എന്നു കരുതിയപ്പോളാണ് അധികസമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഷെഹനാജ് സിങിന്റെ 120 അടി അകലെ നിന്നുള്ള അടി കോരളത്തിന്റെ വല കിലുക്കിയത്. തോല്‍വിയൊടെ കളിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കേരളം അവസാനസ്ഥാനക്കാരായി നാണംകെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: