മാഡ്രിഡ്: സ്പാനിഷ് ലീഗ് കപ്പില്‍ തകര്‍പ്പന്‍ വിജയത്തോടെ ബാഴ്സലോണ പ്രീ ക്വാര്‍ട്ടറില്‍. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് വിയ്യനോവെന്സയെ തകര്‍ത്താണ് ബാഴ്സയുടെ മുന്നേറ്റം. സൂപ്പര്‍താരങ്ങളായ മെസ്സി, സുവാരസ്, നെയ്മര്‍, ഇനിയേസ്റ്റ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ച ബാഴ്സ ബി ടീമിനെയാണ് കളത്തിലെത്തിച്ചത്.
സാന്‍ഡ്രോ റാമിറസിന്റെ ഹാട്രിക്കാണ് ബാഴ്സക്ക് മികച്ച വിജയം സമ്മാനിച്ചത്. നാലാം മിനിറ്റില്‍ ഡാനി ആല്‍വസിലൂടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ട ബാഴ്സക്ക് വേണ്ടി 21, 31, 69 മിനിറ്റുകളില്‍ റാമിറസും 51, 76 മിനിറ്റുകളില്‍ എല്‍ ഹദാദിയും ലക്ഷ്യം കണ്ടു. 29-ാം മിനിറ്റില്‍ ബ്ലാക്വസാണ് വിയ്യനോവെന്സയുടെ ആശ്വാസഗോള്‍ നേടിയത്. കഴിഞ്ഞ മാസം നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചിരുന്നു.
മറ്റൊരു ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡും എവേ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാഡിസിനെ കീഴടക്കി. റയലിന് വേണ്ടി മൂന്നാം ഡെനിസ് ചെറിഷേവും 65, 74 മിനിറ്റുകളില്‍ ഇസ്കോയും ലക്ഷ്യം കണ്ടു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത്ത് ബെയ്ല് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് റാഫേല്‍ ബെനിറ്റ്സ് റയലിനെ കളത്തിലെത്തിച്ചത്.
മറ്റ് ആദ്യപാദ മത്സരങ്ങളില്‍ സെല്‍റ്റ ഡി വീഗോ 3-1ന് അല്‍മേറിയയെയും റയോ വയ്യക്കാനോ 2-0ന് ഗറ്റാഫെയെയും റയല്‍ ബെറ്റിസ് ഇതേ സ്കോറിന് സ്പോര്‍ട്ടിങ് ജിഗോണിനെയും പരാജയപ്പെടുത്തി.
ഇംഗ്ലീഷ് ലീഗ് കപ്പില്‍ സതാംപ്ടണെ ഗോള്‍ മഴയില്‍ മുക്കി ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചു. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ആറെണ്ണം അവര്‍ തിരിച്ചടിച്ചത്. ഡിവോക്ക് ഒറിജിയുടെ ഹാട്രിക്കും ഡാനിയല്‍ സ്റ്ററിഡ്ജിന്റെ ഇരട്ട ഗോളുകളുമാണ് ലിവര്‍പൂളിന് മിന്നുന്ന വിജയം സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: