കൊച്ചി: ഭാരതീയ സംസ്കാരം വൈവിധ്യങ്ങളുടെ ഒരു കലവറയാണ്. മനുഷ്യന്റെ സംസ്കാരം ശരിയല്ലാത്തതുകൊണ്ടാണ് ലോകം ഒരു ആയുധപ്പുരയാകുന്നത്. സംസ്കാരം നശിപ്പിച്ചാല്‍ അത് ലോകത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ നടന്ന ഗീതാജ്ഞാനയജ്ഞ യോഗത്തില്‍ അനുഗ്രഹ പ്രഭാഷണംചെയ്ത് സ്വാമി ഉദിത്ചൈതന്യ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ സമൂഹത്തെ നയിക്കാനുള്ളവരാണെന്നും ഭാരതത്തിലെ അസഹിഷ്ണുതയെക്കുറിച്ച് പറയുന്നവര്‍, ചൈനയും അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം ഇല്ലായ്മയെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സല്മാന് റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ എന്ന പുസ്തകം രാജീവ്ഗാന്ധിയുടെ കാലഘട്ടത്തില്‍ നിരോധിച്ചപ്പോള്‍ അന്നത്തെ സാഹിത്യകാരന്മാര് ആരും പുരസ്കാരങ്ങള്‍ തിരിച്ചുനല്കിയതായി കണ്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി മേയര്‍ സൗമിനി ജെയിന് യോഗം ഉദ്ഘാടനംചെയ്തു. കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ കെ.വി.പി. കൃഷ്ണകുമാര്‍, സുധാ ദിലീപ്, ജസ്റ്റിസ് എം. രാമചന്ദ്രന്, സരളാ വിജയന്, ഡോ. സി.പി. താര, പി.വി. അതികായന്, കെ.ജി. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: