കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം ഡോക്ടര്‍ സമരരംഗത്ത്. ഹൃദ്രോഗ വിഭാഗത്തില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മെഡിക്കല്‍ കോളേജിലെ പാര്‍ട്ട് ടൈം ഡോക്ടറാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ എട്ട്മണിക്കൂര്‍ ധര്‍ണ നടത്തും. ഡോ. എസ്. അബ്ദുള്‍ ഖാദര്‍ മുന്‍കൈയെടുത്ത് രൂപികരിച്ച കാര്‍ഡിയോളജി പേഷ്യന്റ്സ് ഫോറത്തിന്റെ പേരിലാണ് പ്രതിഷേധ സമരം നടത്തുന്നത്.
ദിനം പ്രതി നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന മുഴുവന്‍ സമയ ഹൃദ്രോഗ വിദഗ്ദ്ധനെ നിയമിക്കണമെന്നും മെച്ചപ്പെട്ട പരിശോധന സംവിധാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ. മെഡിക്കല്‍ കോളേജ് കവാടത്തിനു മുന്നില്‍ 17 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് ധര്‍ണ.
നിലവില്‍ ഹൃദ്രോഗ വിഭാഗത്തിലെ ഒരു താത്കാലിക ഡോക്ടറാണ് ആഴ്ചയില്‍ മൂന്ന് ദിവസം പരിശോധനയ്ക്ക് എത്തുന്നത്. ആഴ്ചയില്‍ ഒരു ദിവസം ഒപിയിലെ രോഗികളെ പരിശോധിക്കുകയും മറ്റ് രണ്ട് ദിവസം വാര്‍ഡിലെ രോഗികളെയുമാണ് പരിശോധിക്കുന്നത്. ഹൃദ്രോഗ തീവ്രപരിചരണവിഭാഗം, എക്കൊ, എടിഎം ലാബ്, കാത്ത് ലാബ് തുടങ്ങിയവയും ഇവിടെയില്ല.
മറ്റു മെഡിക്കല്‍ കോളേജുകളിലെത്തുന്ന രോഗികള്‍ക്ക് പ്രൈമറി ആഞ്ചിയോപ്ലാസ്റ്റി കാരുണ്യ ബെനവെലന്റ്സ് സ്കീമിലുള്‍പ്പെടുത്തി സൗജന്യമായി നല്കുമ്പോള് എറണാകുളം ജില്ലയിലുള്ളവര്‍ക്ക് ഈ പ്രയോജനം ലഭിക്കുന്നില്ല. പതിനെട്ടിന് താഴെയുള്ള ഹൃദ്രോഗം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള് ‘താലോലം’ സൗജന്യ ചികിത്സാപദ്ധതിയും ഇവിടെ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: