തിരുവനന്തപുരം: ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച അംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തി. പ്രതിപക്ഷ ബഹളത്താല്‍ നിയമസഭ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സഭ നേരത്തെ പിരിഞ്ഞു.
ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയ സ്പീക്കര്‍, കേരള റിയല്‍ എസ്റ്റേറ്റ് ബില്ലും മുന്നാക്ക കമ്മീഷന് ബില്ലും ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നിയമസഭ സ്തംഭിപ്പിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് നിയമസഭയില്‍ പ്രക്ഷുബ്ധാന്തരീക്ഷം അരങ്ങേറിയത്. രാവിലെ ചോദ്യോത്തര വേളയ്ക്ക് മുമ്പേ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. എന്നാല്‍, ചോദ്യോത്തരവേള തുടങ്ങിയതോടെ അംഗങ്ങള്‍ സീറ്റുകളില്‍ ശാന്തരായി ഇരുന്നു. പിന്നീട് ശൂന്യവേളയില്‍ ഇ പി. ജയരാജനാണ് ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ അടിയന്തരപ്രമേയ നോട്ടീസിലൂടെ സഭയില്‍ അവതരിപ്പിച്ചത്.
ഭാര്യയെ കൊന്ന കേസില്‍ തടവറയില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്, തന്നെ ജയിലിലടച്ച സര്‍ക്കാരിനോടുള്ള വിരോധമാണ് ആരോപണത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്കി. മുഖ്യമന്ത്രിക്കെതിരേ ബിജു രാധാകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഇതിന്റെ പേരില്‍ സര്‍ക്കാരിന് ഒരു പോറല്‍ പോലുമേല്ക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇഎംഎസ് മുതല്‍ പ്രമുഖരായ നിരവധി മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ടെന്നും ഇതുപോലെ ഒരാരോപണം ഒരു മുഖ്യമന്ത്രിക്ക് നേരെയുമുണ്ടായിട്ടില്ലെന്നും ഇ.പി. ജയരാജന് ചൂണ്ടിക്കാട്ടി.
5.10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് ബിജു രാധാകൃഷ്ണന്റെ ആരോപണം. സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു രാധാകൃഷ്ണനെ ഹാജരാക്കുന്നതില്‍ ആരോ തടസം നില്‍ക്കുകയായിരുന്നു. ഈ ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രം ഏതാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ജയരാജന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ ഷിബു ബേബിജോണ്‍, ആര്യാടന് മുഹമ്മദ്, അനില്‍കുമാര്‍, അംഗങ്ങളായ പിസി വിഷ്ണുനാഥ്, ഹൈബി ഈഡന് എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞായിരുന്നു ഇ.പി.ജയരാജന്റെ ആരോപണങ്ങള്‍. സോളാറുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലായി ആകെ ആറുകോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും അതില്‍ അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്ക് നല്‍കിയെന്നും പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോയെന്നായിരുന്നു ഇതിന് ആഭ്യന്തരമന്ത്രിയുടെ മറുചോദ്യം.
തട്ടിപ്പുകേസുകളില്‍ കുടുങ്ങുന്നവര്‍ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ഏതെങ്കിലുമൊരാളുടെ പേര് പറയുന്നത് പുതിയ പ്രവണതയായി മാറിയിട്ടുണ്ട്. വിശ്വാസ്യതയില്ലാത്തവര്‍ പറയുന്ന ആരോപണങ്ങള്‍ ഏറ്റുപിടിച്ച് ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച നടത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ദൃശ്യമാധ്യമങ്ങളുടെ ഇത്തരം നടപടികള്‍ നിയമം മൂലം നിരോധിക്കാന്‍ കഴിയുമോയെന്ന് സ്പീക്കര്‍ എന്‍.ശക്തന് ആഭ്യന്തരമന്ത്രിയോട് ആരാഞ്ഞു.
എന്നാല്‍, നിയമം മൂലം നിരോധിക്കണമെന്ന് താന്‍ പറയുന്നില്ലെന്നും ഇതിനെതിരേ മാധ്യമങ്ങളും പൊതുസമൂഹവും ജാഗ്രതപുലര്‍ത്തണമെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു. അടിയന്തര പ്രമേയത്തിനിടെ പി.സി. വിഷ്ണുനാഥിനോട് ‘ഇരിയെടാ’ എന്നുള്ള ജയരാജന്റെ പ്രയോഗം സഭയില്‍ ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിലെത്തിച്ചു. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ട് അവ സഭാരേഖകളില്‍ നിന്ന് പിന്‍വലിച്ചതോടെയാണ് ബഹളം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: