സ്വന്തം ലേഖകന്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും തീരുമാനം കടലാസില്‍ ഒതുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18 ന് കണ്ണൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പരിയാരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നത്. എന്നാല്‍ ആശുപത്രി ഏറ്റെടുത്തില്ലെന്ന് മാത്രമല്ല. ഭരണസമിതിയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നിരിക്കുകയാണ്. എന്നാല്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകാത്ത സ്ഥിതിയാണ്. മാത്രമല്ല പാര്‍ട്ടി നേതൃത്വം തന്നെ ഇക്കാര്യത്തില്‍ പഴയകാലത്തെ പോലെ വലിയ താല്പര്യമൊന്നും ഇക്കാര്യത്തില്‍ എടുക്കുന്നില്ല. പല നേതാക്കളോടും തെരഞ്ഞെടുപ്പില്‍ ഡയരക്ടര്‍ ബോര്‍ഡ് സ്ഥാനത്തേക്ക് പത്രിക നല്‍കാനാവശ്യപ്പെട്ടിട്ടും ആരുംതന്നെ ഇതിന് തയ്യാറാകാതെ മാറിനില്‍ക്കുകയാണെന്നും അറിയുന്നു. കാരണം, തെരഞ്ഞെടുക്കപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരുപക്ഷേ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ അത് നാണക്കേടും ഭാവിയില്‍ മറ്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നതിനുള്ല അയോഗ്യതയുമായി മാറുമെന്നതാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ സിപിഎം അംഗങ്ങള്‍ ഏകപക്ഷീമായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. എന്നിട്ടുപോലും മത്സരിക്കാന്‍ തയ്യാറാകാത്തത് പാര്‍ട്ടി നേതൃത്വത്തെ അത്ഭുതപ്പെടുത്തിയിരുക്കുകയാണ്. ആരും മുന്നോട്ടു വരാത്ത സാഹചര്യത്തില്‍ നിലവിലെ ചെയര്‍മാനായ എം.വി.ജയരാജനെത്തന്നെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കാനാണ് നീക്കമെന്നറിയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ കണ്ണുവെച്ചിരിക്കുന്ന ജയരാജന് തല്‍സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിലവിലെ ഡയരക്ടര്‍ ബോര്‍ഡ് മെമ്പറായ ശേഖരന് മിനിയോടനെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യയുള്ളതായും അറിയുന്നു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആവേശത്തോടെ സ്വീകരിച്ചുന്ന ജനങ്ങളെയാകെ വഞ്ചിക്കുന്ന സ്ഥിതിയാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രഖ്യാപനം യാഥാര്ത്ഥ്യമാകാത്തതിലൂടെ സംഭവിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലക്ക് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഏറ്റെടുക്കുന്നതിനായി ആസ്തി ബാധ്യതകളുടെ കണക്കെടുപ്പ് ഉള്‍പ്പെടെ നിരവധി കടമ്പകള്‍ കടന്നിട്ടും ഏറ്റെടുക്കല്‍ പ്രക്രിയ വൈകിപ്പിക്കുന്നത് ചില സ്ഥാപിത താത്പര്യക്കാര്‍ക്ക് വേണ്ടിയാണെന്ന് യുഡിഎഫിനെ ഘടകകക്ഷിയായ സി.പി.ജോണ്‍ വിഭാഗം സിഎംപിക്ക് നേതാക്കള്‍ക്ക് തന്നെ അഭിപ്രായമുണ്ട്. പ്രഖ്യാപനങ്ങള്‍ നടത്തുകയും എന്നാല്‍ കാലതാമസം വരുത്തുകയും ചെയ്ത നടപടിക്കെതിരെ ഉത്തരമലബാറില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി കോളേജ് ഏറ്റെടുക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസത്തോളം കലക്ടറേറ്റ് പടിക്കല്‍ സമരം നടത്തിയിരുന്നു. താത്കാലികമായി നിര്‍ത്തിവെച്ച സമരം കഴിഞ്ഞ ദിവസം പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കുള്ള ഒരുക്കത്തിലാണ് ഉത്തരമലബാറിലെ വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: