തലശ്ശേരി: കോടികള്‍ ചെലവഴിച്ച് സംഘടിപ്പിച്ച മയ്യഴി മഹോത്സവവും മാഹി എംഎല്‍എ വത്സരാജിന്റെ രജത ജൂബീലി ആഘോഷവും ജനങ്ങളുടെ മുന്നില്‍ പരിഹാസ്യമായി. പുതുച്ചേരി സര്‍ക്കാര്‍ അനുവദിച്ച 65 ലക്ഷം രൂപയും അതിലേറെ പിരിച്ചെടുത്ത പണവും ധൂര്‍ത്തടിച്ചുകൊണ്ട് നടത്തിയ ആഘോഷ പരിപാടികളാണ് ക്ഷണിതാക്കളായ പ്രമുഖരുടെ അസാന്നിധ്യത്താല്‍ ശ്രദ്ധേയമായതും പരിഹാസ്യമായി മാറിയതും. മാഹിയില്‍ ആകെയുള്ള 63 ബാറുകളില്‍ നിന്ന് 25000 രൂപ വീതം സംഘാടകര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പിരിച്ചെടുത്തതായും പെട്രോള്‍ പമ്പ് ഉടമകളില്‍ നിന്നും കോഴിക്കടത്തുകാരില് നിന്നും അതിലേറെയും മറ്റു സ്ഥാപനങ്ങളില്‍ നിന്നും ലക്ഷ്യമില്ലാതെയും പിരിച്ചെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ അനുവദിച്ച 62 ലക്ഷത്തിന് പുറമെ ബഹുലക്ഷങ്ങള് പിരിച്ചെടുത്ത് ആര്‍ഭാടപൂര്‍വ്വം നടത്തിയ ആഘോഷപരിപാടികളില്‍ മെഡിമിക്സ്, ധാത്രി, എന്‍വിഎം തുടങ്ങിയ കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പും സംഘാടകര്‍ സംഘടിപ്പിച്ചിരുന്നു.
കലാപരിപാടികളും മറ്റും ആസ്വദിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നെങ്കിലും എംഎല്‍എയുടെ രജത ജൂബിലി ആഘോഷത്തിന് മാറ്റുകൂട്ടാന്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ അവകാശപ്പെട്ട ആരും തിരിച്ചുഞ്ഞുനോക്കിയില്ല എന്നതാണ് എംഎല്‍യെ നിരാശനാക്കിയത്. സംഘാടകര്‍ എംഎല്‍എയെ അനുമോദിക്കാന്‍ എത്തിച്ചേരുമെന്ന് അവകാശപ്പെട്ട പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി, സ്പീക്കര്‍ സദാപതി, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എം.കെ.മുനീര്‍, കൃഷിമന്ത്രി കെ.പി.മോഹനന്, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്, ബിജെപി ദേശീയ സമതി അംഗം പി.കെ.കൃഷ്ണദാസ്, പുതുച്ചേരി എം.പിമാരായ ഗോഗുലകൃഷ്ണന്, ആര്.രാധാകൃഷ്ണന്, വി.ബാലന് എംഎല്‍എ, എന്നിവരൊന്നും ഇ.വത്സരാജിനെ അനുമോദിക്കാന്‍ എത്തിയില്ല. സംഘാടക സമിതി ചെയര്‍മാനായ മുന്‍ പള്ളൂര്‍ എംഎല്‍എ എ.വി.ശ്രീധരനും ചടങ്ങിനെത്തിയില്ല. അദ്ദേഹം അസുഖം കാരണമാണ് എത്താതിരുന്നതെന്നാണ് സംഘാടകര്‍ പറഞ്ഞത്. എന്നാല്‍ പുതുച്ചേരി ടൂറിസം മന്ത്രി പി.രാജവേലു, ഡെപ്യൂട്ടി സ്പീക്കര്‍, ടിപിആര്‍ ശെല്പം, എംഎല്‍എമാരായ മല്ലാടി കൃഷ്ണറാവു, കെ.ലക്ഷ്മി നാരായണന് എന്നിവരുടെ സാന്നിധ്യമാണ് വത്സരാജിന് എള്ളോളമെങ്കിലും ആശ്വാസം പകരുന്നത്.
കോടിക്കണക്കിന് രൂപ പിരിവെടുത്തും അല്ലാതെയും ധൂര്‍ത്തടിച്ച് നടത്തിയ പരിപാടി ഇത്രയും അപമാനകരമായി മാറുമെന്ന് സംഘാടര്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ എംഎല്‍എയെ അനുകൂലിച്ചിരുന്ന ബഹുഭൂരിപക്ഷവും ഇപ്പോള്‍ അദ്ദേഹത്തെ ബഹുമാനിക്കാനോ അദ്ദേഹത്തോട് സഹകരിക്കാനോ തയ്യാറാവുന്നില്ല എന്നതാണ് മാഹിയിലെ ജനങ്ങള്‍ പറയുന്നത്. കൂടാതെ മയ്യഴിയിലെ വികസനമുരടിപ്പിപ്പും സാധാരണ ക്കാരായ ജനങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്ന നടപടിയും വിപരീത ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി കാല് നൂറ്റാണ്ട് മാഹിയുടെ ജനപ്രതിനിധിയായും മന്ത്രിയായും ഭരണപക്ഷത്തും പ്രതിപക്ഷത്തും നിലയുറപ്പിച്ച വ്യക്തി എന്നനിലയില്‍ നാട്ടുകാരോട് എടുത്ത് പറയാന്‍ തക്കവണ്ണം ഒന്നും എംഎല്‍എക്ക് മുന്നിലില്ല.
പെരുപ്പിച്ചുകാട്ടുന്ന പാര്‍ക്കിന്റെയും തുറമുഖത്തിന്റെയും കാര്യത്തിലാവട്ടെ വന്‍ അഴിമതി ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍ മഹോത്സവത്തിന്റെയും രജതജൂബിലയുടെയും പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചത് തന്നെ വലിയ നേട്ടം. ജനങ്ങളില്‍ നിന്നുണ്ടായ പരിഹാസം അതിലേറെ നഷ്ടവും വരുത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: