കുമരകം: കോട്ടമൂല-മങ്കുഴിപാടശേഖരം പാലം വിവാദത്തില്‍.എംഎല്‍എ ഫണ്ടിന്റെ 60 ലക്ഷം രൂപ മുടക്കിയാണ് പാലത്തിന്റെ നിര്‍മ്മിതി. കുമരകം കോട്ടമൂല ഭാഗത്ത് പാലത്തിന്റെ പ്രാഥമിക പണി തുടങ്ങി.
മങ്കുഴി പാടശേഖരത്തിന്റെ തെക്ക് കിഴക്ക് മൂലയില്‍ പാടശേഖരത്തിന്റെ നികര്‍ത്ത് ഭൂമിയില്‍ ഒരു ജ്വല്ലറി ഉടമയുടെ ബംഗ്ലാവിലേക്ക് ഗതാഗതം നടത്താന്‍ ഉതകുന്ന തരത്തിലാണ് ഇപ്പോള്‍ നടക്കുന്ന നിര്‍മ്മിതി. മറ്റുഭാഗങ്ങളിലേക്ക് റോഡോ മറ്റ് വാഹന സൗകര്യമോ ഇല്ലാത്ത സ്ഥലത്തിനടുത്തായി ആറ് വീട്ടുകാര്‍ മാത്രമാണ് താമസം. ഇതേ പാലം ചൂളപ്പടിയില്‍ നിന്നും മങ്കുഴി പാടശേഖരത്തിലേക്ക് പണിതാല്‍ നൂറുകണക്കിന് വീട്ടുകാര്‍ക്ക് പ്രയോജനം ചെയ്യും. മങ്കുഴി പാടശേഖരത്തില്‍ ഏറ്റവും വലിയ ജനസാന്ദ്രതയുള്ള ചൂളഭാഗം ഭാഗത്ത് ഈ പാലം നിര്‍മ്മിച്ചാല്‍ ചേര്‍ത്തല-കുമരകം റോഡിലെത്താം. ഇതുവഴി ജനങ്ങള്‍ക്ക് മങ്കുഴിയില്‍ നിന്ന് പെട്ടെന്ന് വാഹനത്തിലോ കാല്‍നടയായോ പ്രധാന റോഡില്‍ എത്തുകയും ചെയ്യാം. എന്നാല്‍ ഈ സാദ്ധ്യതകളെ കാറ്റില്‍ പറത്തി ഒരു സമ്പന്നന്റെ ബംഗഌവിലേക്കുള്ള യാത്ര സുഗമമാക്കാനുള്ള 60 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന പാല നിര്‍മ്മിതിയില്‍ വന്‍ അഴിമതിയാണ് ജനങ്ങള്‍ ആരോപിക്കുന്നത്. ഇവിടെ പാലം നിര്‍മ്മിച്ചാല്‍ തന്നെ ഒന്നരകിലോമീറ്റര്‍ പാടം നികത്തി റോഡു നിര്‍മ്മിച്ചാല്‍ മാത്രമേ ജനസാന്ദ്രതയുള്ള സ്ഥലത്തെത്താന്‍ കഴിയൂ. ജ്വല്ലറി ഉടമയില്‍ നിന്നും വന്‍തുക കൈപ്പറ്റിക്കൊണ്ടാണ് വ്യക്തിക്കുവേണ്ടി മാത്രം പാലം നിര്‍മ്മിക്കുന്നതെന്ന ആരോപണത്തിന് ജനങ്ങള്‍ക്കിടയില്‍ ശക്തിയേറുകയാണ്. മൂന്നാം വാര്‍ഡും നാലാം വാര്‍ഡും ഉള്‍ക്കൊള്ളുന്ന കോട്ടമൂല ഭാഗത്താണ് മങ്കുഴി പാടശേഖരത്തിലേക്കുള്ള പാലത്തിന്റെ പ്രാഥമിക പണി ആരംഭിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ജനങ്ങളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: